ജയിൽ അന്തേവാസികളുടെ വേതനം വർധിപ്പിച്ചത് ഇതിനായിരുന്നെന്ന് സർക്കാർ
തിരുവനന്തപുരം: കേരളത്തിലെ ജയിൽ അന്തേവാസികളുടെ വേതനം വർധിപ്പിച്ച തീരുമാനത്തിനൊപ്പം, ഇരകളുടെ നഷ്ടപരിഹാര പദ്ധതി (Victim Compensation Fund) ഫലപ്രദമായി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു.
തടവുകാർക്ക് ലഭിക്കുന്ന വേതനത്തിന്റെ 30 ശതമാനം ഇരകളുടെ നഷ്ടപരിഹാരത്തിനായി നീക്കിവയ്ക്കുന്ന 2024ലെ സർക്കാർ ഉത്തരവ് ഇനി കർശനമായി നടപ്പാക്കാനാണ് തീരുമാനം.
ജയിൽ ജോലികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ മൂന്നിലൊന്ന് കോടതി മേൽനോട്ടത്തിലുള്ള സഞ്ചിത നിധിയിലേക്ക് മാറ്റിവയ്ക്കും.
ഇതിൽ ഒരു ഭാഗം തടവുകാരുടെ കുടുംബങ്ങളുടെ ഉപജീവനത്തിനും മറ്റൊരു ഭാഗം ഇരകളുടെ നഷ്ടപരിഹാരത്തിനുമായി ഉപയോഗിക്കും.
2024 നവംബറിലാണ് തടവുകാരുടെ വേതനത്തിൽ നിന്ന് 30 ശതമാനം വിക്ടിം റിലീഫ് ഫണ്ടിലേക്ക് അടയ്ക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയത്.
2025 ജനുവരിയോടെ ഇത് നടപ്പാക്കാനും ജയിൽ വകുപ്പിന് നിർദേശം നൽകിയിരുന്നു. എന്നാൽ അന്ന് തടവുകാർക്ക് ലഭിച്ചിരുന്ന വേതനം വളരെ കുറഞ്ഞതായതിനാൽ, ഈ ഉത്തരവ് നടപ്പാക്കിയാൽ കുടുംബങ്ങളുടെ ഉപജീവനം പ്രതിസന്ധിയിലാകുമെന്ന് ജയിൽ വകുപ്പ് അറിയിച്ചിരുന്നു.
ഇതിനെ തുടർന്ന് വേതന പരിഷ്‌കരണം നടപ്പാക്കുന്നതുവരെ ഉത്തരവ് സർക്കാർ മരവിപ്പിക്കുകയായിരുന്നു.
ജനുവരി 9ന് പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെ തടവുകാരുടെ വേതനം ഏകദേശം 140 ശതമാനം വരെ വർധിപ്പിച്ചു. വിദഗ്ധ, സെമി-സ്കിൽഡ്, അൺസ്കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വേതന പരിഷ്‌കരണം.
വിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 620 രൂപയും, സെമി-സ്കിൽഡ് തൊഴിലാളികൾക്ക് 560 രൂപയും, അൺസ്കിൽഡ് തൊഴിലാളികൾക്ക് 530 രൂപയും ലഭിക്കും.
ഇതിന് മുൻപ് സെൻട്രൽ ജയിലുകളിൽ പ്രതിദിനം 63 മുതൽ 168 രൂപ വരെയായിരുന്നു വേതനം. തുറന്ന ജയിലുകളിൽ പരമാവധി 230 രൂപയായിരുന്നു.
2018ന് ശേഷമുള്ള ആദ്യ വലിയ വേതന പരിഷ്‌കരണമാണ് ഇപ്പോഴത്തേത്. വേതനം വർധിപ്പിച്ചതോടെ, വിക്ടിം റിലീഫ് ഫണ്ടിലേക്ക് 30 ശതമാനം വിഹിതം മാറ്റിവയ്ക്കുന്നതിൽ ഇനി പ്രതിസന്ധിയില്ലെന്നാണ് ജയിൽ വകുപ്പ് വൃത്തങ്ങളുടെ വിലയിരുത്തൽ.
നേരത്തെ 63 രൂപ ലഭിച്ചിരുന്ന സാഹചര്യത്തിൽ മൂന്നിലൊന്ന് കുറച്ചാൽ 21 രൂപ മാത്രമേ തടവുകാരുടെ കൈയിൽ ലഭിക്കുമായിരുന്നുള്ളൂ.
സംസ്ഥാനത്ത് തടവുകാരുടെ ഭൂരിഭാഗം കുടുംബങ്ങളും ഈ വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത് എന്നതിനാൽ അന്നത്തെ തീരുമാനം മനുഷ്യത്വവിരുദ്ധമാകുമായിരുന്നുവെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് നിലവിൽ ഏകദേശം 10,000 തടവുകാർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ഏകദേശം 4,000 പേർ വിവിധ ജയിൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്.
English Summary
The Kerala government is set to strictly implement the Victim Compensation Fund by allocating 30% of prisoners’ wages for victim relief, following a major hike in inmate wages.
kerala-prisoners-wage-hike-victim-compensation-fund
Kerala News, Prison Reforms, Victim Compensation Fund, Jail Wages, Prisoners Rights, Kerala Government, Criminal Justice









