കൊച്ചി: ലോട്ടറി അടിച്ചാൽ ജീവിതം പച്ചപിടിച്ചെന്ന് കരുതി സമാധാനിച്ചിരിക്കുന്ന ഭാഗ്യശാലികളെ തേടി ആദായനികുതി വകുപ്പിന്റെ പ്രഹരം.
കേരള സംസ്ഥാന ഭാഗ്യക്കുറി ജേതാക്കൾക്ക് വൻ തുക പിഴയും പലിശയും അടയ്ക്കണമെന്ന് കാണിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങി.
നികുതി കൃത്യമായി അടച്ചു എന്ന് വിശ്വസിച്ചിരുന്ന പലർക്കും ലക്ഷങ്ങളുടെ അധിക ബാധ്യതയാണ് ഇപ്പോൾ വന്നിരിക്കുന്നത്.
നികുതി പോയിട്ട് ബാക്കി കിട്ടുന്ന തുകയിൽ വീണ്ടും കുരുക്ക്; അറിയാതെ പോയ സർചാർജും സെസ്സും!
ലോട്ടറി അടിക്കുമ്പോൾ തന്നെ സർക്കാർ നികുതി കുറയ്ക്കുന്നുണ്ടല്ലോ എന്ന് വിചാരിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്.
ഒരു കോടി രൂപയുടെ സമ്മാനത്തിൽ നിന്ന് 12 ലക്ഷം രൂപ ഏജന്റ് കമ്മീഷനും,
ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയും (26.40 ലക്ഷം) കഴിഞ്ഞ് 61.6 ലക്ഷം രൂപയാണ് ജേതാവിന് ലഭിക്കുക.
എന്നാൽ ഇതിന് പുറമെ കമ്മീഷൻ കഴിച്ചുള്ള തുക 50 ലക്ഷത്തിന് മുകളിലാണെങ്കിൽ 10 ശതമാനം സർചാർജും,
4 ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസ്സും ജേതാവ് സ്വയം അടയ്ക്കണം. ഈ നിയമത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് പലർക്കും തിരിച്ചടിയായത്.
റിട്ടേൺ ഫയൽ ചെയ്യാത്തത് വിനയായി; പലിശയും പിഴയും ചേർന്ന് തുക ഇരട്ടിയാകും!
ലോട്ടറി വകുപ്പ് നികുതി പിടിച്ചതുകൊണ്ട് ആ വർഷത്തെ ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യേണ്ടതില്ലെന്ന് തെറ്റിദ്ധരിച്ചവരാണ് മിക്കവരും.
റിട്ടേൺ സമർപ്പിക്കാൻ വൈകിയ ഓരോ മാസത്തിനും ഒരു ശതമാനം വീതം പ്രതിമാസ പലിശ നൽകേണ്ടി വരും.
ഇതിന് പുറമെയാണ് സർചാർജ്, സെസ്സ് ഇനങ്ങളിൽ വരുത്തിയ വീഴ്ചയ്ക്കുള്ള പിഴ.
പല ജേതാക്കളും സമ്മാനം ലഭിച്ച് രണ്ട് വർഷം പിന്നിട്ടവരായതിനാൽ ഇവർക്ക് നികുതി തുകയുടെ 100 ശതമാനം വരെ പിഴ ഒടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Summary:
Many Kerala Lottery winners are in trouble as the IT Department issues notices for unpaid surcharges and cess. While 30% tax is deducted at the source, winners are often unaware of the additional 10% surcharge (for winnings above 50L) and 4% cess. Failure to file IT returns has led to monthly interest and massive penalties, sometimes equaling the tax amount itself.









