കൊച്ചി: ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. കേസിൽ കുറ്റവിമുക്തനാണെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് എഎ സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കോടതി നിര്‍ദ്ദേശം അനുസരിച്ച് കേസില്‍ തമ്പാനൂര്‍ പൊലീസ് നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. ഈ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ സമാന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. തുടർന്നാണ് കെ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രം ചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി ഇവരെ കുറ്റവിമുക്തരാക്കി.
1995 ഏപ്രിൽ 12ന് ആണ് സംഭവം. ചണ്ഡിഗഡിൽനിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് ട്രെയിനിൽ മടങ്ങുമ്പോഴാണ് ഇ.പി. ജയരാജൻ ആക്രമണത്തിനിരയായത്. കേസിൽ ഗൂഢാലോചനാ കുറ്റമാണ് കെ.സുധാകരനെതിരെ ചുമത്തിയിരുന്നത്.