അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിദാരിദ്ര്യ മുക്തി പ്രഖ്യാപിച്ച ശേഷം വീണ്ടും പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചതോടെ പിണറായി സർക്കാർ വിമർശനങ്ങൾ നേരിടുന്നു.
അതിദാരിദ്ര്യം പൂർണമായി ഇല്ലാതാക്കിയെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കെ, രണ്ടാംഘട്ടം എന്തിനെന്ന ചോദ്യമാണ് ശക്തമാകുന്നത്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 59,283 കുടുംബങ്ങളെയാണ് അതിദരിദ്രരായി അന്തിമമായി കണ്ടെത്തിയത്. തുടക്കത്തിൽ നിയോഗിച്ച സമിതി 1,18,309 പേരെയാണ് കണ്ടെത്തിയത്.
ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപസമിതികൾ പരിശോധിച്ചതോടെ 87,158 കുടുംബങ്ങളായി ചുരുങ്ങി. പിന്നീട് മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തിയ സർവേയിൽ 73,747 കുടുംബങ്ങളെയാണ് യഥാർത്ഥ അതിദരിദ്രരായി കണ്ടെത്തിയത്.
ഗ്രാമസഭകളും വാർഡ് സഭകളും നടത്തിയ സൂക്ഷ്മ പരിശോധനയിൽ ഈ എണ്ണം 64,006 ആയി കുറഞ്ഞു. ഇതിനിടെ ചിലർ മരിക്കുകയും നാടോടികളും ഇതര സംസ്ഥാന തൊഴിലാളികളും പട്ടികയിൽ ഉൾപ്പെട്ടതായി കണ്ടെത്തുകയും ചെയ്തു.
ഇവരെ ഒഴിവാക്കിയാണ് സർക്കാർ 59,283 കുടുംബങ്ങളെന്ന കണക്കിലെത്തിയത്.
എന്നാൽ, അന്തിമ പട്ടികയിൽ ഉൾപ്പെട്ട ശേഷം ഗൃഹനാഥനോ ഗൃഹനാഥയോ മരിച്ചാൽ ആ കുടുംബത്തെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2002-ൽ ആരംഭിച്ച ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടവരും പട്ടികയിൽ ഇടം നേടിയില്ല.
അതേസമയം, അതിദാരിദ്ര്യ മുക്തി പ്രഖ്യാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തന്നെ നടൻ മമ്മൂട്ടി സംസ്ഥാനത്ത് ഇനിയും ദരിദ്രർ ഉണ്ടെന്ന പരാമർശം നടത്തിയതും ശ്രദ്ധേയമായിരുന്നു.
കൃത്യമായ സർവേ നടത്താതെയാണ് കുടുംബങ്ങളെ തെരഞ്ഞെടുത്തതെന്നതിന് തെളിവായി, ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളുടെ ചിത്രങ്ങളോടുകൂടിയ വാർത്തകൾ പുറത്തുവന്നു.
പട്ടികയിൽ ക്രമക്കേടുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് സർക്കാർ നവംബറിൽ തന്നെ രണ്ടാംഘട്ടം പ്രഖ്യാപിക്കേണ്ടിവന്നത്. എന്നിരുന്നാലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അതിദാരിദ്ര്യ നിർമാർജനം വോട്ടായി മാറിയില്ല.
ഇതിന് പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാംഘട്ടം നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നത്. ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് പുതിയ തീരുമാനം.
ഇതിന്റെ ഭാഗമായി ഹെൽപ്‌ലൈൻ നമ്പറും സമൂഹമാധ്യമ പേജുകളും ആരംഭിക്കും. ഫെബ്രുവരി 19ന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
English Summary
The Pinarayi Vijayan government has come under criticism after launching the second phase of the extreme poverty eradication programme, despite earlier declaring Kerala free from extreme poverty. The government had identified 59,283 families as extremely poor after multiple rounds of surveys and verifications. However, allegations of flawed data, exclusion of deserving families, and irregularities in the final list surfaced later. Reports highlighting families still living in poverty intensified criticism, prompting the government to announce a second phase in November. With the programme failing to translate into electoral gains in local body elections, the government is now preparing to roll out the second phase ahead of the Assembly elections, with greater public participation. The second phase will be inaugurated by the Chief Minister on February 19 in Kannur.
kerala-extreme-poverty-eradication-second-phase-controvers
Pinarayi government, extreme poverty eradication, Kerala politics, poverty survey, second phase announcement, Kerala assembly elections, Kannur programme, social welfare scheme









