തിരുവനന്തപുരം: പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടി രൂപയുടെ മദ്യം. പുതുവത്സര തലേന്നായ ഇന്നലെ റെക്കോർഡ് മദ്യവിൽപ്പനയാണ് സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 13 കോടി രൂപയുടെ വർധന. ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റത് 96. 42 കോടി രൂപയുടെ മദ്യമാണ്. കൂടുതൽ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്.
കഴിഞ്ഞ വർഷം പുതുവർഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു. കഴിഞ്ഞവർഷം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 94.77 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ക്രിസ്മസ്-പുതുവത്സര സീസണിൽ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ക്രിസ്മസ്-പുതുവത്സര സീസണിൽ 697.05 കോടിയുടെ മദ്യമാണ് വിറ്റത്.
ഏതാണ്ട് 2.28 കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ നടന്നത്. ഇത്തവണ രവിപുരം ഔട്ട്‌ലെറ്റിൽ നിന്നും 92.31 ലക്ഷം രൂപയുടെ മദ്യമാണ് പുതുവത്സരത്തലേന്ന് മാത്രം വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്‌ലെറ്റിൽ 86.65 ലക്ഷം രൂപയുടെ മദ്യം വിൽപ്പന നടത്തി. മൂന്നാം സ്ഥാനം കൊച്ചി കടവന്ത്ര ഔട്ട്‌ലെറ്റിനാണ്. 79.09 ലക്ഷം രൂപയുടെ മദ്യമാണ് കടവന്ത്രയിൽ വിറ്റത്.