തിരുവനന്തപുരം:സംസ്ഥാനത്ത് സാധാരണക്കാരുടെ ഹൃദയാരോഗ്യ സംരക്ഷണത്തിനായി സർക്കാർ ആശുപത്രികൾ സജ്ജമാണെന്ന വാദങ്ങൾ നിലനിൽക്കുന്നുവെങ്കിലും നിലനിൽക്കുന്ന യാഥാർത്ഥ്യം അതിനോട് വിരുദ്ധമാണ്.
കൊച്ചിയിൽ നിന്നും കന്യാകുമാരിവരെയുള്ള രോഗികൾക്കും പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയാണ് തിരുവനന്തപുരം, കൊല്ലം സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിൽ.
ഡോക്ടർ ക്ഷാമം, അടിയന്തര ചികിത്സാ സൗകര്യങ്ങളുടെ അഭാവം, കിടക്കക്കുറവ് എന്നിവ രോഗികളെ വലയ്ക്കുകയാണ്.
കൊല്ലം ജില്ലാ ആശുപത്രിയിലും ഗവ. മെഡിക്കൽ കോളജിലും കാർഡിയോളജി വിഭാഗം ഉണ്ടെങ്കിലും പ്രവർത്തനക്ഷമത പരിമിതമാണ്.
അടിയന്തര ആൻജിയോപ്ലാസ്റ്റി സേവനം പലപ്പോഴും ലഭ്യമല്ല
ജില്ലാ ആശുപത്രിയിൽ മൂന്ന് കാർഡിയോളജിസ്റ്റുകളിൽ ഒരാൾ മാത്രമാണ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ ചെയ്യേണ്ട ഈ ഡോക്ടർ അവധിയിലായാൽ അടിയന്തര ചികിത്സ മുടങ്ങും.
ബാക്കി രണ്ട് ഡോക്ടർമാർ ഇസിജി, എക്കോ, ടിഎംടി പരിശോധനകൾ നടത്തി മരുന്ന് നൽകുന്ന നിലപാടിലാണ്. കാർഡിയോളജി ഒപി ആഴ്ചയിൽ ഒരു ദിവസം മാത്രം.
കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളജാണ് അവസാന ആശ്രയം. പക്ഷേ ഇവിടെയും പ്രതിസന്ധി രൂക്ഷമാണ്.
തിരുവനന്തപുരത്ത് 15 തസ്തിക, സേവനത്തിൽ 10 പേർ മാത്രം
15 തസ്തികകളിൽ 10 ഡോക്ടർമാർ മാത്രമാണ് ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരാളെ എറണാകുളം മെഡിക്കൽ കോളജിലേക്ക് മാറ്റിയതോടെ ക്ഷാമം കൂടുതൽ മൂർച്ഛിച്ചു.
ദിവസവും 500-ൽപരം ഹൃദയരോഗികൾ എത്തുന്ന തിരുവനന്തപുരത്ത് ഒപി ചികിത്സയിൽ ഡോക്ടർമാർ മണിക്കൂറുകൾ നീണ്ട് നിൽക്കുന്ന തിരക്കിൽ. ഒപിയിൽ ഇല്ലാത്തവർ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയിൽ ഡ്യൂട്ടിയിലായിരിക്കും.
അഫ്രെസ; ഇൻസുലിൻ ഇനി ഇൻഹേലറിലൂടെ; ഒരു മാസത്തിനകം വിപണിയിലിറങ്ങും
കിടക്കക്കുറവ് മൂലം രോഗികൾ നിലത്ത് കിടക്കുന്ന അവസ്ഥ
ഏറ്റവും വലിയ ദുരവസ്ഥ കിടക്കക്കുറവ് പലരും നിലത്ത് കിടക്കേണ്ടിവരുന്ന അവസ്ഥ. ശുചിമുറിയിലേക്ക് പോകാൻ പോലും വീൽചെയറിന്റെ സഹായം ആവശ്യമായ രോഗികൾക്ക് നിലത്ത് നിന്ന് എഴുന്നേൽക്കാനും കിടക്കാനും വേദനയിലൂടെ കടന്നുപോകേണ്ടിവരുന്നു.
രാജ്യത്തെ ജനങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്ന സ്ഥാപനങ്ങളായ സർക്കാർ മെഡിക്കൽ കോളജുകളിൽ തന്നെ ഇത്രയും പരിമിതികൾ നിലനിൽക്കുമ്പോൾ, സാധാരണക്കാരൻ വിശ്വസിക്കാനുള്ള വഴികൾ കുറയുകയാണ്.
English Summary
Government hospitals in Kerala, especially in Kollam and Thiruvananthapuram, are struggling to provide timely cardiology care due to severe shortages of specialist doctors, beds, and emergency angioplasty services.









