തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!
തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ വർധിപ്പിച്ച സർക്കാർ തീരുമാനം മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയാണെന്ന സൂചനകൾ ശക്തമാകുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകളുടെ ദീർഘകാല ആവശ്യം സർക്കാർ അംഗീകരിച്ചതോടെ ഇടതുമുന്നണിക്കുള്ളിൽ തന്നെ ചില വിഭാഗങ്ങളിൽ അസന്തോഷം ഉയർന്നതായാണ് റിപ്പോർട്ട്.
2025 സെപ്റ്റംബറിൽ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ നൽകിയ അപേക്ഷ മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതി വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയതാണ് തീരുമാനത്തിന് അടിസ്ഥാനമായത്.
കഴിഞ്ഞ മദ്യനയത്തിൽ ഡ്രൈഡേ ദിവസങ്ങളിൽ 50,000 രൂപ പ്രത്യേക ഫീസ് ഈടാക്കി മദ്യം വിളമ്പാൻ ബാറുകൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു.
പുതിയ മദ്യനയം അടുത്ത സർക്കാർ കൊണ്ടുവരേണ്ടതുണ്ടെങ്കിലും അതിനു മുൻപേ ഇളവുകൾ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.
ഇതുവരെ വിജ്ഞാപനം ചെയ്ത ടൂറിസം കേന്ദ്രങ്ങളിൽ മാത്രം രാത്രി 10 മുതൽ 12 വരെ പ്രവർത്തനസമയം അനുവദിച്ചിരുന്നെങ്കിലും, വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയതോടെ ഇത് എല്ലാ ബാറുകൾക്കും ബാധകമാക്കി.
പുതിയ വ്യവസ്ഥ പ്രകാരം ഫൈവ് സ്റ്റാർ ബാറുകൾ അധിക ഫീസ് അടച്ചാൽ പുലർച്ചെ 3 വരെ പ്രവർത്തിക്കാം. വിവാഹ സൽക്കാരം, കോൺഫറൻസ് ടൂറിസം തുടങ്ങിയ ആവശ്യങ്ങൾ പരിഗണിച്ചാണിതെന്നതാണ് സർക്കാരിന്റെ വിശദീകരണം.
എന്നാൽ അടുത്ത ദിവസം ഡ്രൈഡേ ആണെങ്കിൽ മുൻദിവസം രാത്രി 12 മണിക്ക് തന്നെ അടയ്ക്കണം.
ബാറുടമകളുടെ അപേക്ഷ പരിഗണിച്ച് 2025 സെപ്റ്റംബറിൽ തന്നെ നികുതി വകുപ്പ് ഫയൽ തുറന്നിരുന്നു.
വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് കഴിഞ്ഞ പുതുവത്സരാഘോഷ ദിവസത്തിൽ എല്ലാ ബാറുകൾക്കും രാത്രി 12 വരെ പ്രവർത്തിക്കാൻ നൽകിയ അനുമതിയും ഇതിന്റെ ഭാഗമായിരുന്നു.
English Summary:
The Kerala government’s decision to extend bar working hours by two hours reportedly bypassed discussion in the Left Front or cabinet, causing internal discontent. The move, approved following a hotel association request, expands late-night permissions to all bars, with special provisions for five-star establishments.
kerala-bar-timing-extension-controversy
Kerala Government, Bar Timing, Liquor Policy, LDF, Kerala Politics, Bar Rules, Excise Department









