14 വർഷങ്ങൾക്കു ശേഷം ചെങ്ങന്നൂർ ഭാസ്‌കരക്കാരണവര്‍ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ ഷെറിൻ ജയിൽ മോചിതയാകും. Karanavar murder case accused Sherin released from prison
ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കരക്കാരണവര്‍ 2009 നവംബര്‍ ഏഴിനാണ് കൊല്ലപ്പെട്ടത്. ഷെറിന്റെ വഴിവിട്ടബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഇരയായത് കാരണവർ ആയിരുന്നു.
ഷെറിനും ആൺസുഹൃത്തും ചേർന്ന് കാരണവരെ കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മകന്റെ ഭാര്യയായിരുന്നു ഷെറിൻ. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്കു നയിച്ചത്.
ഷെറിന്‍ ആയിരുന്നു കേസിലെ ഒന്നാംപ്രതി. ശാരീരിക വെല്ലുവിളികളുള്ള ഇളയമകന്‍ ബിനു പീറ്റര്‍ ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായാണ് 2001-ല്‍ ഷെറിനെ വിവാഹം കഴിച്ചത്. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ ഉടലെടുത്തു.
അക്കാലത്തെ സാമൂഹിക മാധ്യമമായ ഓര്‍ക്കൂട്ടും മൊബൈലും വഴി ഷെറിൻ തന്റെ പുരുഷസൗഹൃദവലയം വിപുലീകരിച്ചു. ഇങ്ങനെ ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി.
ഇതോടെ ഷെറിനു തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കി കാരണവര്‍ പുതിയ ധനനിശ്ചയാധാരമുണ്ടാക്കി. ഇതാണ് പ്രകോപനമായത്.
വീട്ടിൽ നിന്ന് പണം കിട്ടാതായതോടെ പലരില്‍നിന്നും ഷെറിന്‍ പണം കടം വാങ്ങാന്‍ തുടങ്ങി. കാരണവരാണ് അതെല്ലാം വീട്ടിയത്.
മറ്റു രണ്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് പരിഗണിച്ചത്.