കന്നഡ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു ∙ കന്നഡ ടെലിവിഷൻ സീരിയൽ നടിയായ സി.എം. നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ കെങ്കേരി പ്രദേശത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് നന്ദിനിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ മറ്റ് ദുരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ആത്മഹത്യാക്കുറിപ്പിൽ, വ്യക്തിപരമായ പ്രശ്നങ്ങളും ദീർഘകാലമായി അനുഭവിച്ചുവന്ന വിഷാദാവസ്ഥയും തന്നെ മാനസികമായി തളർത്തിയിരുന്നുവെന്ന് നന്ദിനി വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.
അഭിനയരംഗത്ത് തുടരാനും തന്റെ കരിയർ മുന്നോട്ടുകൊണ്ടുപോകാനുമായിരുന്നു നന്ദിനിയുടെ ആഗ്രഹം.
എന്നാൽ സർക്കാർ ജോലി നേടണമെന്നും വിവാഹിതയാകണമെന്നും കുടുംബം നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി കുറിപ്പിൽ പറയുന്നു.
നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവിസിലിരിക്കെ മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ആശ്രിത നിയമനത്തിന്റെ അടിസ്ഥാനത്തിൽ നന്ദിനിക്ക് സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള അവസരം ലഭിച്ചിരുന്നു.
ഈ അവസരം ഉപയോഗപ്പെടുത്തി അഭിനയരംഗം ഉപേക്ഷിച്ച് ജോലിയിൽ ചേരാനും വിവാഹം കഴിക്കാനുമാണ് കുടുംബം നിർബന്ധിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ ഇതിലൊന്നിലും നന്ദിനിക്ക് താൽപര്യമില്ലായിരുന്നുവെന്നും, തന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും വില ലഭിക്കാത്തതിൽ ആഴത്തിലുള്ള മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.
നന്ദിനിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെ സുഹൃത്തുക്കൾ വിവരം താമസസ്ഥലത്തിന്റെ ഉടമകളെ അറിയിക്കുകയായിരുന്നു.
തുടർന്ന് വീട്ടുകാർ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ജനാലക്കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ നന്ദിനിയെ കണ്ടെത്തിയത്. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആത്മഹത്യാക്കുറിപ്പിന്റെ ഉള്ളടക്കവും മറ്റ് സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
കന്നഡ ടെലിവിഷൻ രംഗത്ത് ശ്രദ്ധേയയായിരുന്ന യുവ നടിയുടെ അകാലമരണം ആരാധകരിലും സഹപ്രവർത്തകരിലും വലിയ ദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒരിക്കലും പ്രശ്നങ്ങൾക്ക് പരിഹാരമല്ല. മാനസിക സമ്മർദ്ദമോ വിഷാദമോ അനുഭവപ്പെടുന്നവർ വിദഗ്‌ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056.)









