കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളേജ് കഞ്ചാവ് കേസിൽ ഒന്നാം പ്രതിയായ ആകാശിന് ഹൈക്കോടതിയിലും ജാമ്യം ലഭിച്ചില്ല. അതുകൊണ്ടുതന്നെ പ്രതിക്ക് ജയിലിൽ പരീക്ഷയെഴുതാമെന്നാണ് കോടതി പറയുന്നത്. കഞ്ചാവ് കേസിൽ പിടിയിലായ ആകാശ് നിലവിൽ റിമാൻഡിലാണ്.
കളമശ്ശേരി പോളിടെക്നികിലെ അവസാന വർഷ വിദ്യാർത്ഥിയാണ് ഒന്നാം പ്രതി ആകാശ്. ഇപ്പോൾ പരീക്ഷ നടക്കുന്ന സമയമായതിനാൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു ഇയാൾ കോടതിയിൽ ആവശ്യപ്പെട്ടത്. യുവാവിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി ആദ്യം തള്ളിയിരുന്നു, തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ഇപ്പോൾ ഹൈക്കോടതിയും യുവാവിന്റെ ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ ഹോസ്റ്റൽ മുറിയിലുൾപ്പെടെ പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചതോടെയാണ് കോടതി ജാമ്യം നിഷേധിച്ചത്.
കോളേജിൽ പോയി പരീക്ഷ എഴുതുന്നതിനു പകരം, ജയിലിൽ ഇരുന്ന് പരീക്ഷയെഴുതാമെന്നും കോടതി പറഞ്ഞു. അതിന് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
എന്നാൽ അതുമാത്രമല്ല പരീക്ഷക്ക് ശേഷവും കേസുമായി ബന്ധപെട്ട നടപടികൾ എല്ലാം തന്നെ പൂർത്തിയാക്കിയതിന് ശേഷമേ പ്രതിക്ക് ജാമ്യം നൽകാവൂ എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.