പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ പ്രതി ജോണ്‍സണ്‍ ഔസേപ്പ് പിടിയില്‍. കോട്ടയം ചിങ്ങവനത്തു നിന്നാണ് ഇയാളെ പിടികൂടിയത്. വിഷവസ്തു കഴിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് പ്രതിയെ ജോണ്‍സനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിങ്ങവനം പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.(Kadinamkulam athira murder; accused in custody)
പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് വൈകീട്ട് മൂന്നുമണിയോടെ ജോണ്‍സണുമായി സാദൃശ്യമുള്ളയാളെ കണ്ടതായി ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫീസില്‍ വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ തുടര്‍ന്ന് ചിങ്ങവനം എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജോൺസൻ തന്നെയാണ് വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചതായി അറിയിച്ചത്. പ്രതിയെ പിടികൂടിയത് അറിഞ്ഞ് കഠിനംകുളം പൊലീസ് കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യ ആതിര (30)യെ വീട്ടില്‍ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.