പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു. മോൺസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയതിൽ 10 ലക്ഷം സുധാകരന് കൈമാറി എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സുധാകരനെതിരെ ഗൂഢാലോചന കുറ്റവും ചുമത്തി.
കളമശ്ശേരിയിലെ ഓഫീസിൽ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ കേസിൽ തനിക്ക് പങ്കുമില്ലെന്നായിരുന്നു സുധാകരന്റെ വാദം. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാതെ അന്വേഷണം തുടർന്ന ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. സുധാകരന് പുറമേ മോൺസൺ മാവുങ്കലും എബിൻ എബ്രഹവുമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലെ പ്രതി പട്ടികയിൽ ഉള്ളത്.