കൊച്ചി:യുകെ,ഓസ്ട്രേലിയ,ജർമനി വീസ തട്ടിപ്പു കേസിൽ ലേഡി ഡോക്ടർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കാർത്തിക പ്രദീപ് പത്തനംതിട്ട സ്വദേശിനിയാണ്.
എന്നാൽ, കഴിഞ്ഞ കുറേക്കാലമായി തൃശ്ശൂരിലാണ് താമസം. യുക്രൈനിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ കാർത്തിക സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ്.
കോടികളുടെ തട്ടിപ്പാണ് യുവതി നടത്തിയതെന്നാണ് പൊലീസ് പറയുന്നു. ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി’ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പുകൾ അരങ്ങേറിയത്.
കാർത്തിക പ്രദീപ് ഇൻസ്റ്റഗ്രാമിലും താരമാണ്. ഇൻസ്റ്റഗ്രാമിൽ പതിമൂവായിരത്തിലേറെ ഫോളോവേഴ്സാണ് ഉളളത്.
സ്ഥിരമായി വീഡിയോയും റീൽസുമൊക്കെ പങ്കുവെക്കാറുമുണ്ട്. കാർത്തികയുടെ റീൽസിനും വീഡിയോകൾക്കുമെല്ലാം സിനിമാ താരങ്ങൾ അടക്കമുളളവരാണ് ആരാധകരായുള്ളത്.
ഡോക്ടർ എന്ന ലേബലിൻറെ മറവിലായിരുന്നു കാർത്തികയുടെ തട്ടിപ്പുകളെന്ന് പൊലീസ് പറയുന്നു. യുകെ,ഓസ്ട്രേലിയ,ജർമനി ഉൾപ്പെടെയുളള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
വിസ വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ മുതൽ എട്ടു ലക്ഷം രൂപ വരെ ആളുകളിൽ നിന്ന് കാർത്തിക വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.
തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസ് കാർത്തികയെ അറസ്റ്റു ചെയ്തത്. തൃശ്ശൂർ സ്വദേശിനിയായ കാർത്തിക കോഴിക്കോട് നിന്നാണ് പൊലീസിന്റെ പിടിയിലായത്.
ഇവർക്കെതിരെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നിലവിലുണ്ട്. നൂറിലേറെ ഉദ്യോഗാർഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.
പണവും രേഖകളും നൽകിയതിനു ശേഷവും ജോലി ലഭിക്കാതെ വന്നതോടെയാണ് ഇവർ പൊലീസിനെ സമീപിച്ചത്.
എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും ഇവർക്കെതിരെ പരാതിയുണ്ട്.
കൊച്ചിയിൽ മാത്രം മുപ്പതു ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി തട്ടിച്ചത്. പണം നൽകിയിട്ടും വീസ ലഭിക്കാതെ വന്നതോടെ ഉദ്യോഗാർത്ഥികൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.