കൊച്ചി : ഇന്ന് കൊച്ചിയിൽ നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ നേരിട്ട് പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറി സമസ്ത പ്രസിഡന്റ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
പകരം വീഡിയോ സന്ദേശമായിരിക്കും നൽകുക. സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിൻ്റെ എതിർപ്പിനെ തുടർന്നാണ് തങ്ങളുടെ പിൻമാറ്റം.
പാണക്കാട് സാദിഖലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിനെ തുടർന്നാണ് വലിയ എതിർപ്പുയർന്നത്.
കൊച്ചിയിൽ ഇന്ന് വൈകീട്ട് നടക്കുന്ന സമ്മേളനത്തിൽ മുത്തുക്കോയ തങ്ങളായിരുന്നു നേരിട്ട് എത്തി പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.
തർക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇടപെട്ടിരുന്നു.റാലിയിൽ പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിൽ കടുത്ത എതിർപ്പ് ഉയർന്നിരുന്നു.
പരസ്യമായ തർത്തിലേക്ക് പോകരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജിഫ്രി തങ്ങളോട് നേരിട്ട്അഭ്യർത്ഥിച്ചിരുന്നു. സുന്നി പണ്ഡിതസഭകളുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുൽ ഉലമ കോർഡിനേഷൻ കമ്മിറ്റിയാണ് കലൂരിൽ ഇന്ന് സമ്മേളനം നടത്തുന്നത്.
സമസ്തയുടെ ജില്ലാ ജനറൽ സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി അടക്കമുള്ള മുസ്ലീം ലീഗ് അനുകൂല വിഭാഗവും റാലിയിൽ നിന്ന് വിട്ടു നിൽക്കും.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്