ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. കഴിഞ്ഞദിവസം ജസ്നയുടെ പിതാവ് മുദ്രവച്ച കവറിൽ കോടതിയിൽ തെളിവുകൾ ഹാജരാക്കിയിരുന്നു. ഇത് സി ബി ഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന കാര്യമാണ് കോടതി പരിശോധിക്കുന്നത്. കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇവ ഒത്തുനോക്കിയാവും കോടതി തീരുമാനം എടുക്കുക.
കൃത്യമായ രീതിയിൽ അല്ല സിബിഐയുടെ അന്വേഷണം നടന്നതെന്നാണ് ജസ്നയുടെ പിതാവിന്റെ ആരോപണം. ജസ്‌നയെ കാണാതായതിൽ തുടരന്വേഷണം വേണമെന്നാണ് പിതാവിൻ്റെ ആവശ്യം. തുടരന്വേഷണം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും തെളിവുകൾ ഹാജരാക്കാതെ ഉത്തരവിടാൻ സാധിക്കില്ലെന്നാണ് അന്ന് കോടതി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പിതാവ് സമാന്തരമായ അന്വേഷം നടത്തി ചില തെളിവുകൾ കണ്ടെത്തിയത്.
പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്‌നയെ 2018 മാര്‍ച്ച് 22 നാണ് കാണാായത്. ജസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് സിബിഐ നേരത്തെ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്‍റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നുമാണ് അച്ഛന്‍ ജയിംസിന്‍റെ അവകാശവാദം. ജസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ലെന്നും മറ്റൊരു സുഹൃത്താണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും ഇതിന്‍റെ തെളിവ് കയ്യിലുണ്ടെന്നും കോടതിയിൽ കൈമാറിയെന്നുമാണ് അച്ഛൻ പറയുന്നത്.
Read More: വേനൽ മഴ തുണച്ചു; വൈദ്യുതി ഉപയോഗത്തിൽ 117 മെഗാവാട്ടിന്റെ കുറവ്; ലോഡ് ഷെഡിങിന് വിട!