കൊച്ചി: വിദ്യാർത്ഥികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണത്തിനും വേണ്ടി അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്തേ ഇത്തരം സംഭവങ്ങളിൽ ക്രിമിനൽക്കുറ്റം നിർണയിക്കാനാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ പെരുമ്പാവൂരിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്.(It is not a criminal offense for teachers to punish students for the welfare of children: High Court)
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിലോ സ്ഥാപനത്തിന്റെ അച്ചടക്കത്തിന്റെ ഭാഗമായോ അധ്യാപകൻ വിദ്യാർഥിയെ ശിക്ഷിക്കുന്നത് ബാലനീതി നിയമത്തിൻറെ ലംഘനമല്ല. എന്നാൽ പെട്ടെന്നുള്ള കോപത്തിന്റെ പുറത്ത് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിൽ മർദിക്കുന്നത് അധ്യാപകന്റെ അവകാശമായി കരുതാനും അംഗീകരിക്കാനും കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ അവരുടെ വ്യക്തിത്വ വികാസത്തിന്റെയും വിദ്യാലയത്തിന്റെ അച്ചടക്കത്തിന്റെയും ഭാഗമായി ശിക്ഷിക്കാനുള്ള അനുമതിയും രക്ഷിതാക്കൾ പരോക്ഷമായി അധ്യാപകന് നൽകുന്നുണ്ടെന്ന് കോടതി പറഞ്ഞു.
വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് ക്ഷതംവരുത്തുന്ന വിധത്തിലുള്ള മർദനം നടന്നിട്ടില്ലെന്നും പരിക്ക് പറ്റിയെന്ന് പരാതിയില്ലെന്നും പറഞ്ഞ കോടതി അധ്യാപകർക്ക് സ്വയം നിയന്ത്രണം ആവശ്യമുണ്ടെന്നും പറഞ്ഞു.
Read Also: ഓട്ടത്തിനിടെ കെ എസ് ആർ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു; ഡ്രൈവറുടെ അവസരോചിത ഇടപെടൽ തുണയായി
Read Also: ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ഇഷ്ടികയെറിഞ്ഞു; യാത്രക്കാരന് പരിക്ക്