കട്ടപ്പന: കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയും കൂപ്പുകുത്തി. 240 രൂപ വരെ വില ഉണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 185 ആയി ഇടിഞ്ഞു.ഒപ്പം കാപ്പി പരിപ്പിന്റെ വില 362 ല്‍ നിന്നും 300 ആയി കുറഞ്ഞു. ഇത് ഹൈറേഞ്ചിലേ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.കാപ്പികൃഷി ഹൈറേഞ്ചില്‍ കുറഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞതാണ് കാപ്പിവില ഉയരാന്‍ പ്രധാന കാരണമായത് . വില കൂടിയതോടെ കര്‍ഷകര്‍ പാടേ ഉപേക്ഷിച്ച കാപ്പികൃഷിയിലേയ്ക്ക് ഏറെ ഉത്സാഹത്തോടെ തിരികെ വരുകയായിരുന്നു.
വില ഉയര്‍ന്നത്തോടെ പല കര്‍ഷകരും ഒരു ഇടവേളക്കു ശേഷം കാപ്പി കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വില കുത്തനെ ഉയരുമെന്ന് കരുതി കാപ്പി കുരു വൻ തോതിൽ സംഭരിച്ചുവച്ചവരും നിരവധിയാണ്.നാലു വര്‍ഷം മുന്‍പ് വരെ ഹൈറേഞ്ചില്‍ 70 രൂപ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വിലയാണ് 230 രൂപയായി ഉയര്‍ന്നിരുന്നത്. കാപ്പി പരിപ്പിന്റെ വില 110 ല്‍ നിന്നുമാണ് 362 രൂപയായും ഉയര്‍ന്നന്നത്.
വില ഏറെ ഉയര്‍ന്നതോടെ വന്‍കിട വ്യാപാരികളും കാപ്പിപ്പൊടി നിര്‍മാണ യൂണിറ്റുകളും കാപ്പിക്കുരു വാങ്ങൻ തയ്യാറാവാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഇതാണ് വില വീണ്ടും താഴാന്‍ കാരണമായി കര്‍ഷകര്‍ പറയുന്നത്. നാളുകള്‍ക്ക് ശേഷം വില ഉയരുകയും വളരെ വേഗം തന്നെ വില താഴുകയും ചെയ്യുന്നത് ഹൈറേഞ്ചിന്റെ കാര്‍ഷിക മേഖകക്ക് വലിയ പ്രക്ഷാഘാതങ്ങള്‍ക്ക് തന്നെ കാരണമാകുമെന്നാണ് വിലയിരുത്തൽ.