2021 ഒക്ടോബർ 16 നാണ് ഇടുക്കി ജില്ലയിൽപെട്ട കൊക്കയാർ പഞ്ചായത്തിൽ പെരുമഴ പെയ്തിറങ്ങിയത്. കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൊക്കയാറിൽ രാവിലെ ഏഴിനും 11 നും ഇടയ്ക്ക് പെയ്ത മഴയിൽ ചെറുതും വലുതുമായ 275 ഓളം സ്ഥലത്താണ് ഉരുൾപൊട്ടിയത്.
ഉരുൾപൊട്ടലിൽ 21 പേരോളം കൊക്കയാറിൽ മരിച്ചു. ഇതോടെ ഉറുമ്പിക്കരയും വടക്കേമലയും തീർത്തും ഒറ്റപ്പെട്ടു റോഡുകൾ പലതും ഒലിച്ചുപോയി. പ്രദേശത്തെ കോട്ടയം ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾ പൂർണമായും തകർന്നു.
530 വീടുകളാണ് പൂർണമായും വാസയോഗ്യമല്ലാതായത്. ഇതോടെ വടക്കേമല സെൻറ് സെബാസ്റ്റ്യൻ സ്‌കൂളിലും സമീപത്തെ എസ്റ്റേറ്റ് ലയത്തിലും ഒരുക്കിയ ക്യാമ്പുകളിൽ ഇവിടെയുള്ള കുടുംബങ്ങൾ അഭയം തേടി.
കണ്ണീരോർമ പോലെ വിവാഹം കൂടാനെത്തി മരണം കവർന്ന കുഞ്ഞുങ്ങൾ
ഞായറാഴ്ച നടക്കുന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കാഞ്ഞിരപ്പള്ളിയിലെ ഭർതൃവീട്ടിൽ നിന്നും കൊക്കയാറിലെ സ്വന്തം വീട്ടിലെത്തിയതാണ് ഫൗസിയ സിയാദും രണ്ട് മക്കളും .
അച്ഛൻ കല്ലുപുരയ്ക്കൽ നസീറും അമ്മ റംലയും ശനിയാഴ്ച രാവിലെ മുണ്ടക്കയത്തെ ആശുപത്രിയിൽ പോയി തിരിച്ച് വരുന്ന വഴി വെള്ളം ഉയർന്നതിനാൽ വീട്ടിലെത്താനായില്ല. സഹോദരൻ ഫൈസൽ പുറത്തേയ്ക്ക് പോയെങ്കിലും ഫൈസലിന്റെ രണ്ട് മക്കൾ വീട്ടിലുണ്ടായിരുന്നു. വിവാഹത്തിന് മുൻപുള്ള ദിവസം വിവാഹ വീട് സന്ദർശിക്കാനായി പോകാനിരിക്കെയാണ് ഉരുൾ പൊട്ടുന്നത്.
മഴ കുറഞ്ഞ ശേഷം ആശുപത്രിയിൽ നിന്നും തിരികെയെത്തിയ നസീറും റംലയും കാണുന്നത് വീടിരുന്നിടത്ത് ചെളിക്കൂനയാണ്.
ഉരുൾപൊട്ടലിൽ കാണാതായ ഫൗസിയ സിയാദ്(28) മക്കളായ അമീൻ സിയാദ്(10) അമ്ന സിയാദ്(7) സഹോദരൻ ഫൈസലിന്റെ മക്കളായ അഫ്സാര ഫൈസൽ(8) അഫിയാൻ ഫൈസൽ(4) എന്നിവരുടെ മൃതദേഹം രക്ഷാപ്രവർത്തകർ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ കണ്ടെടുത്തു.
ഇന്നും അഭയമില്ലാതെ ദുരന്ത ബാധിതർ.
ദുരന്ത ഭൂമിയിൽ നിന്നും ഉരുൾ പൊട്ടലിൽ മരിച്ചവരുടെ ബന്ധുക്കൾ പലരും നാടുവിട്ടുപോയി. വീടിരിക്കുന്ന സ്ഥലം വാസയോഗ്യമല്ലാതായതോടെ പലരും വാടക വീടുകളിലാണ് താമസിക്കുന്നത്.
പഞ്ചായത്തിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നവരെ മാറ്റിപ്പാർപ്പിക്കും എന്ന വാഗ്ദ്ധാനങ്ങൾ നടപ്പായില്ല. തകർന്ന പാലങ്ങളിൽ പലതും ഇന്നും അങ്ങിനെ തന്നെ കിടക്കുന്നു.
English Summary :It has been three years today since death rained down on Kokkayar.