‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും
സൗദിയുടെ സാമ്പത്തിക കരുത്തും പാകിസ്താന്റെ ആണവ ശക്തിയും തുർക്കിയുടെ സൈനിക ശേഷിയും ഒന്നിച്ചു ചേരുന്ന ഒരു സൈനിക സഖ്യം രൂപപ്പെടുകയാണെന്ന ചർച്ചകൾ ആഗോളതലത്തിൽ സജീവമാണ്.
ലോകത്തിലെ ശക്തമായ ഇസ്ലാമിക രാജ്യങ്ങളുടെ ഈ കൂട്ടുകെട്ട് ‘ഇസ്ലാമിക് നാറ്റോ’ എന്ന പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്.
എന്നാൽ ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണോ, അതോ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഗൗരവമായ വെല്ലുവിളിയാകുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യങ്ങൾ.
കഴിഞ്ഞ സെപ്റ്റംബറിൽ സൗദി അറേബ്യയും പാകിസ്താനും തമ്മിൽ ചരിത്രപരമായ സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് എഗ്രിമെന്റ് ഒപ്പുവെച്ചിരുന്നു.
ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം മൂന്നു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കണമെന്നതാണ് കരാറിന്റെ മുഖ്യ വ്യവസ്ഥ.
ഇതിലേക്കാണ് ഇപ്പോൾ തുർക്കിയും കടന്നുവരുന്നത്. കേൾക്കുമ്പോൾ ശക്തമായ സൈനിക സഖ്യമെന്ന തോന്നൽ ഉണ്ടെങ്കിലും, ഈ കൂട്ടുകെട്ടിന് നിരവധി പ്രായോഗിക പരിമിതികളുണ്ടെന്നാണ് വിലയിരുത്തൽ.
ഇസ്ലാമിക ലോകത്തിന്റെ നേതൃസ്ഥാനത്തിനായി മത്സരിക്കുന്ന സൗദിയും തുർക്കിയും ദീർഘകാലം ഒരുമിച്ച് മുന്നോട്ട് പോകുമോ എന്നതിൽ തന്നെ സംശയങ്ങളുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താനെ ഉൾപ്പെടുത്തി രൂപപ്പെടുന്ന സഖ്യത്തെ പലരും ‘പൂജ്യത്തിന് മുകളിൽ പൂജ്യം’ എന്ന് പരിഹസിക്കുന്നതും ശ്രദ്ധേയമാണ്.
എന്നാൽ, ഇത്തരമൊരു സഖ്യം യാഥാർത്ഥ്യമായാൽ ഉണ്ടാകാവുന്ന ഭീഷണികളെ അവഗണിക്കാനാകില്ല. ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്നത് ഇസ്രായേലാണ്.
സൗദി-പാക്-തുർക്കി സൈനിക കൂട്ടുകെട്ട് ഹമാസ് പോലുള്ള സായുധ സംഘടനകൾക്ക് പുനരുജ്ജീവനത്തിന് വഴിയൊരുക്കുമോ എന്ന ഭയമാണ് ഇസ്രായേൽ പങ്കുവെക്കുന്നത്.
തുർക്കിയുടെ രാഷ്ട്രീയ പിന്തുണയും സൗദിയുടെ സാമ്പത്തിക ശക്തിയും പാകിസ്താന്റെ സൈനിക പരിചയവും ഒന്നിച്ചാൽ ഗാസ മേഖലയിലെ അസ്ഥിരത വർധിക്കുമെന്ന വിലയിരുത്തലാണ് ഇസ്രായേലിനുള്ളത്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ ശക്തമാകുന്നത്. ഇസ്രായേലിന്റെ ആയുധ കയറ്റുമതിയിലെ 34 ശതമാനവും ഇന്ത്യയിലേക്കാണ്.
അടുത്തിടെ 8.7 ബില്യൺ ഡോളർ മൂല്യമുള്ള SPICE മിസൈലുകൾ ഇന്ത്യ വാങ്ങാൻ അനുമതി നൽകിയതും ഈ കൂട്ടുകെട്ടിന്റെ ശക്തി വ്യക്തമാക്കുന്നു.
അമേരിക്കയോ റഷ്യയോ നൽകാൻ തയ്യാറാകാത്ത അത്യാധുനിക സാങ്കേതികവിദ്യകൾ പോലും ഇസ്രായേൽ ഇന്ത്യയുമായി പങ്കുവയ്ക്കുന്നുണ്ട്. റഡാറുകൾ, ഡ്രോണുകൾ, ബരാക്-8 മിസൈലുകൾ തുടങ്ങിയവ ഇന്ത്യ-ഇസ്രായേൽ പ്രതിരോധ സഹകരണത്തിന്റെ നട്ടെല്ലായി മാറിയിട്ടുണ്ട്.
അതേസമയം, ‘ഇസ്ലാമിക് നാറ്റോ’യ്ക്ക് ഇന്ത്യയും ഇസ്രായേലും ഉൾപ്പെടുന്ന സഖ്യത്തിനെതിരെ കാര്യമായ നയതന്ത്രമോ സൈനികമോ ആയ നീക്കങ്ങൾ നടത്താനുള്ള ശേഷിയില്ലെന്നാണ് പൊതുവായ വിലയിരുത്തൽ.
ചെങ്കടലിലെ ഹൂതി ആക്രമണങ്ങളെ പോലും ഫലപ്രദമായി നേരിടാൻ കഴിയാത്ത സൗദി, ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള രാജ്യങ്ങൾക്കായി യുദ്ധത്തിലേർപ്പെടുമെന്നത് യുക്തിക്ക് നിരക്കാത്തതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തികമായി തകർന്നുനിൽക്കുന്ന പാകിസ്താനും വലിയ സൈനിക നീക്കങ്ങൾക്ക് കഴിവുള്ള അവസ്ഥയിലല്ല.
ചില പ്രാദേശിക വിഷയങ്ങളിൽ ഇന്ത്യയും ഇസ്രായേലും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും, പൊതുവായ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിൽ ഇരുരാജ്യങ്ങളും ഒരേ മനസ്സോടെയാണ് മുന്നേറുന്നത്.
പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലും രൂപപ്പെടുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ത്യയെയും ഇസ്രായേലിനെയും തന്ത്രപരമായ പങ്കാളികളാക്കി മാറ്റിയിരിക്കുകയാണ്.
ചുരുക്കത്തിൽ, ‘ഇസ്ലാമിക് നാറ്റോ’ എന്ന ആശയം ചിലർക്കു സ്വപ്നമായി തുടരുമ്പോൾ, യാഥാർത്ഥ്യത്തിന്റെ കരുത്തോടെ ഇന്ത്യയും ഇസ്രായേലും പ്രതിരോധത്തിന്റെ ശക്തമായ മതിൽ പണിയുകയാണ്.
ശത്രുക്കളുടെ നീക്കങ്ങൾ എത്ര കടുപ്പമുള്ളതായാലും, ഇന്ത്യയുടെ തന്ത്രജ്ഞതയും ഇസ്രായേലിന്റെ സാങ്കേതിക മികവും ഒന്നിച്ചാൽ അതിനെ നിഷ്പ്രഭമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഈ സഖ്യത്തിന്റെ അടിസ്ഥാനശക്തി.
‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യ-ഇസ്രായേൽ സഖ്യത്തിന്റെ തന്ത്രപരമായ മറുപടി
English Summary:
Speculation is growing about a proposed military alliance involving Saudi Arabia, Pakistan, and Turkey, often dubbed the “Islamic NATO.” While questions remain about its practical strength, the possibility has raised concerns, particularly for Israel. In response, India and Israel are strengthening their strategic and defence partnership, positioning themselves to counter emerging regional and global security challenges.
islamic-nato-saudi-pakistan-turkey-india-israel-strategy
Islamic NATO, Saudi Arabia, Pakistan, Turkey, India Israel Relations, Global Security, Defence Strategy, Geopolitics









