കൊച്ചി: ഐഎസ്എല്‍ മത്സരം നടക്കുന്നതിനിടെ തുടർന്ന് കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം വൈകീട്ട് നാലുമുതല്‍ രാത്രി 11 വരെ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍നിന്ന് അഡീഷണല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.(ISL; Traffic control in Kochi from noon today)
നിയന്ത്രണങ്ങൾ ഇങ്ങനെ
വടക്കന്‍ ജില്ലകളില്‍നിന്നും കളി കാണാന്‍ വരുന്നവരുടെ വാഹനങ്ങള്‍ ആലുവ മണപ്പുറത്ത് ക്രമീകരിച്ചിരിക്കുന്ന പാര്‍ക്കിങ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യണം. ഇവിടെ നിന്ന് കൊച്ചി മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരണം. പറവൂര്‍, വരാപ്പുഴ ഭാഗങ്ങളില്‍നിന്ന് വരുന്നവരുടെ വാഹനങ്ങള്‍ ഇടപ്പള്ളി പള്ളിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍നിന്നും വരുന്നവരുടെ വാഹനങ്ങള്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍, വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലും കാണികളെ ഇറക്കിയ ശേഷം ഇരുമ്പനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ആലപ്പുഴയടക്കമുള്ള തെക്കന്‍ മേഖലകളില്‍നിന്ന് വരുന്നവരുടെ വാഹനങ്ങള്‍ വൈറ്റില പാര്‍ക്കിങ് ഏരിയകളിലും പാര്‍ക്ക് ചെയ്യണം എന്നും കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.
പശ്ചിമകൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്ന് വരുന്നവരുടെ വാഹനങ്ങള്‍ മറൈന്‍ ഡ്രൈവ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. കാണികളുമായി എത്തുന്ന വലിയ വാഹനങ്ങള്‍ക്ക് സിറ്റിയുടെ അകത്തേക്ക് പ്രവേശനമുണ്ടാകില്ല എന്നും കൊച്ചി സിറ്റി ട്രാഫിക് പൊലീസ് വ്യക്തമാക്കി.