ദോഹ: ഖത്തറിലെ ദോഹയിൽ ആക്രമണം നടത്തി ഇറാൻ. ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്‌ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാഖിലെ യുഎസ് സൈനിക താവളത്തിലും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഇറാന്‍ ആക്രമണം നടത്തിയതിനു പിന്നാലെ ഇന്ത്യക്കാർക്ക് ഖത്തർ ഇന്ത്യൻ എംബസി സുരക്ഷാ നിർദേശങ്ങൾ നൽകി.
ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം അയൽരാജ്യമായ ഖത്തറുമായുള്ള സൗഹൃദത്തെ ഇത് ബാധിക്കില്ലെന്ന് ഇറാൻ പ്രതികരിച്ചു. യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം നടന്നതായി വാർത്തകൾ പുറത്തു വന്നത്.
ഇറാൻ – യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമമേഖല താൽകാലികമായി അടയ്‌ക്കാൻ ഖത്തർ തീരുമാനിച്ചിട്ടുണ്ട്. ഖത്തറിലെ യുഎസ്, യുകെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. നിലവിലെ സ്ഥിതി ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെയും ബാധിക്കും.
അതിനിടെ, ബഹ്റൈനിൽ സുരക്ഷാ സൈറൻ മുഴങ്ങിയതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷാ സ്ഥാനങ്ങളിലിരിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി.
നിലവിൽ റോഡുകൾ ഉപയോഗിക്കുന്നതിൽ ഔദ്യോഗിക വാഹനങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.