അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം , ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ നിർത്തിവയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചു.
സുരക്ഷാ മുൻകരുതലെന്ന നിലയിൽ ധരംശാല വിമാനത്താവളം അടച്ചതോടെ ഞായറാഴ്ച ഇവിടെ നടക്കേണ്ട മുംബൈ– പഞ്ചാബ് മത്സരം നേരത്തേ തന്നെ അഹമ്മദാബാദിലേക്കു മാറ്റിയിരുന്നു.
രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ഐപിഎൽ നടത്തുന്നത് നല്ല മാതൃകയല്ലെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തതോടെയാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കേണ്ടി വന്നത്.
‘’ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. കളിക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതിനാൽ ടൂർണമെന്റ് തൽക്കാലം നിർത്തുന്നു.
ശേഷിക്കുന്ന മത്സരങ്ങൾ നടത്താനാകുമോ എന്നും എന്നു നടത്താനാകുമെന്നും പിന്നീട് പരിശോധിക്കും. തൽക്കാലം രാജ്യതാൽപര്യത്തിനാണ് പ്രാധാന്യം’’ – ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ ഐപിഎൽ സീസണിലെ 58–ാം മത്സരമാണ് ഇന്നലെ ധരംശാലയിൽ നടന്നത്. മേയ് ഇരുപതിന് ആരംഭിക്കേണ്ട പ്ലേഓഫ് റൗണ്ടിന് മുൻപ് 12 ലീഗ് റൗണ്ട് മത്സരങ്ങൾകൂടി നടക്കാനുണ്ട്.
ഐപിൽ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായി ചെന്നൈ സൂപ്പർ കിങ്സ് ഉൾപ്പെടെയുള്ള ടീമുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.