കൊല്ലം: ഷാര്‍ജയിലെ വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെ കൊല്ലത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അന്വേഷണം നടത്തുക.
ജൂലൈ 9നാണ് കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചിക, ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിപഞ്ചിക സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭര്‍തൃകുടുംബത്തില്‍ നിന്ന് വിപഞ്ചിക നേരിട്ട പീഡനങ്ങള്‍ പുറം ലോകമറിഞ്ഞത്.
മകളുടെ മരണത്തിൽ നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിരുന്നു.
വിപഞ്ചികയുടെ അമ്മയുടെ പരാതിയില്‍ കുണ്ടറ പൊലീസാണ് കേസെടുത്തത്. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി നൽകിയിരുന്നത്.
തുടര്‍ന്ന് ഇവരെ പ്രതികളാക്കി സ്ത്രീധന പീഡന മരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
കേസിന്റെ ഗൗരവം അടക്കമുള്ള കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് കുണ്ടറ പൊലീസ് തന്നെ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറണം എന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് റൂറല്‍ എസ്പിക്ക് കൈമാറിയിരുന്നു.
അതിനിടയിലാണ് ഈ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക.
അതുല്യയുടെ ഫോറൻസിക് ഫലം പുറത്ത്
ഷാർജ: ഷാർജയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ ഫോറൻസിക് ഫലം പുറത്ത്. അതുല്യയുടെ മരണം ആത്മഹത്യയെന്നാണ് ഫോറൻസിക് ഫലം.
അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി സഹോദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോറൻസിക് ഫലം പുറത്ത് വിട്ടത്.
അതേ സമയം, അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നാളെ പൂർത്തിയാകും. കൊല്ലം തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
അതുല്യ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കവേയായിരുന്നു മരണം സംഭവിക്കുന്നത്. പിന്നാലെ ഭർത്താവ് സതീഷ് ക്രൂരമായി മർദിക്കുന്ന വീഡിയോകൾ പുറത്ത് വന്നിരുന്നു.
സതീഷ് അതുല്യയെ സ്ത്രീധനത്തിന്റെ പേരിൽ മർദിക്കാറുണ്ടായിരുന്നുവെന്നും അതുല്യയുടെ കുടുംബം ആരോപിച്ചിരുന്നു.
പിന്നാലെ കുടുംബത്തിന്റെ പരാതിയിൽ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധനനിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി കൊല്ലം ചവറതെക്കുംഭാഗം പൊലീസ് കേസെടുക്കുകയായിരുന്നു.
മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് അതുല്യയുടെ കുടുംബം പറയുന്നത്. അതേസമയം അതുല്യ ആത്മഹത്യ ചെയ്യില്ലെന്നാണ് സതീഷും പറയുന്നത്.
ഒന്നുകിൽ അബദ്ധത്തിൽ സംഭവിച്ചതാകാമെന്നും അല്ലെങ്കിൽ കൊലപാതകമാകമാണെന്ന സംശയമുണ്ടെന്നും സതീഷും പറഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും സതീഷ് പറഞ്ഞു.
Summary: The investigation into the death of Vipanchika in Sharjah has been handed over to the Kerala State Crime Branch. Cases were registered in Kollam against her husband Nithish, his sister Neethu Beni, and father Mohanan.