തീരുവനന്തപുരം: ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് യുവതി. റീൽസ് വിവാദമായതിനു പിന്നാലെ മാപ്പ് അപേക്ഷയും നടത്തി. നാഗർകോവിൽ സ്വദേശി ഷക്കീല ബാനു ആണ് ക്ഷമാപണം നടത്തിയത്.
അപകടകരമായി ഷക്കീല ചിത്രീകരിച്ച റീൽസ് കേരളത്തിലടക്കം വലിയ ചർച്ചയായിരുന്നു. എന്നാൽ റീൽസ് ഇത്രയും ചർച്ചയാകുമെന്നും കരുതിയില്ലെന്നും തമാശയ്ക്ക് ചെയ്തതാണെന്നും ഷക്കീല പറഞ്ഞു.
തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല. ആരും വിഡിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും യുവതി പറഞ്ഞു. നാമക്കൽ – നാഗർകോവിൽ ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇറങ്ങി നിന്നാണ് ഷക്കീല ബാനു നൃത്തം ചെയ്തത്.
വീഡിയോ വൈറലായതിനു പിന്നാലെ യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
കൈക്കൂലി കേസിൽ ഇ ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റാണ് തടഞ്ഞത്.
ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിജിലന്‍സിന് നോട്ടീസയച്ചു. പത്ത് ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കാനാണ് വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് പരാതി. കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി അനീഷ് ബാബുവാണ് പരാതിക്കാരൻ. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്.
കൈക്കൂലി വാങ്ങാൻ ഇടനില നിന്ന രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഉദ്യോഗസ്ഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 11ന് വീണ്ടും പരിഗണിക്കും.