അടിമുടി മാറ്റത്തിലാണ് ഇന്ത്യൻ റെയിൽവേ. വന്ദേ ഭാരത് ട്രെയിനുകൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വമ്പൻ വിജയമായത് കൊണ്ട് തന്നെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്കായി കാത്തിരിക്കുകയാണ് രാജ്യം. ഇതിനിടെ ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റിവരയ്ക്കുമെന്ന് കരുതപ്പെടുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഓരോ വിവരങ്ങളും റെയിൽവേ അതിവേഗത്തിൽ പങ്കിടുന്നുണ്ട്. (Indian Railways looks to roll out ‘Make in India’ bullet trains with 250 kmph speed this year)
ഇപ്പോൾ റെയിൽവേ പങ്കുവെക്കുന്ന വിവരമനുസരിച്ച് ബുള്ളറ്റ് ട്രെയിൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കാനാണ് ഒരുങ്ങുന്നത്. ഈ സാമ്പത്തിക വർഷത്തിൽ തന്നെ രണ്ട് സ്റ്റാൻഡേർഡ് ഗേജ് ബുള്ളറ്റ് ട്രെയിനുകൾ ആഭ്യന്തരമായി നിർമ്മിക്കാനുള്ള ചുമതല ഇന്ത്യൻ റെയിൽവേ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിക്ക് (ഐസിഎഫ്) നൽകി കഴിഞ്ഞു. എട്ട് കോച്ചുകൾ വീതമുള്ള ട്രെയിനുകൾ നിർമ്മിച്ചു നൽകാനാണ് റെയിൽവെ ഐസിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ കോച്ചും സ്റ്റീൽ കാർ ബോഡി ഉപയോഗിച്ചാണ് നിർമ്മിക്കുക.
ജപ്പാനിലെ ഇ5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിലാണ് ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനുകൾ നിർമ്മിക്കുക. ഈ ട്രെയിനുകൾ മുംബൈ – അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ ഇടനാഴിയിലായിരിക്കും സർവീസ് നടത്തുക. വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കുന്നയിടത്താകും ഈ രണ്ട് ട്രെയിനുകളും ഐസിഎഫ് നിർമ്മിക്കുക.
2026 ഓടെ ഭാഗികമായി പൂർത്തിയാകുമെന്നും ട്രെയിൻ ഓടിത്തുടങ്ങുമെന്നുമാണ് കേന്ദ്രം നൽകുന്ന സൂചനകൾ. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലാകും ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുക. എന്നാൽ ആദ്യഘട്ടത്തിൽ മണിക്കൂറിൽ 250 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ കഴിയുന്ന ട്രെയിനാകും നിർമ്മിക്കുക.
2022ഓടെ പദ്ധതി പൂർത്തീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും മഹാരാഷ്ട്രയിലെ ഭൂമി ഏറ്റെടുക്കലും കൊവിഡ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളും കാരണം വൈകുകയായിരുന്നു. വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിനുകളുടെ നിർമ്മണത്തിൽ സഹായിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ജാപ്പനീസ് റോളിംഗ് സ്റ്റോക്ക് വിതരണക്കാരായ ഹിറ്റാച്ചി, കവാസാക്കി എന്നിവയുമായി ചർച്ച നടത്തിവരികയാണ്.
Read More: സത്യപ്രതിജ്ഞാ ചടങ്ങ്; മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് മോദി, അസൗകര്യമറിയിച്ച് നടൻ