ഇന്ത്യ–പാക് പോരാട്ടം ഉറപ്പായതോടെ കൊളംബോയിലേക്ക് വിമാന ടിക്കറ്റിന് തീവില; നൽകണം ആറിരട്ടി നിരക്ക്
ട്വന്റി-ട്വന്റി ലോകകപ്പിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ–പാക് പോരാട്ടം ഉറപ്പായതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു.
ചില റൂട്ടുകളിൽ ഒറ്റയടിക്ക് ആറിരട്ടിയോളം വർധനയാണ് രേഖപ്പെടുത്തിയത്. കനത്ത നിരക്കായിട്ടും ടിക്കറ്റുകൾ അതിവേഗം വിറ്റുതീർക്കുകയാണെന്നാണ് ട്രാവൽ രംഗത്തുനിന്നുള്ള വിവരം.
കൊച്ചിയിൽ നിന്ന് കൊളംബോയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ കുറഞ്ഞത് 40,000 രൂപയെങ്കിലും ചെലവാകും. തിരുവനന്തപുരം–കൊളംബോ റൂട്ടിലും സമാന നിരക്കാണ് നിലവിലുള്ളത്.
കോഴിക്കോട്–കൊളംബോ യാത്രയ്ക്ക് കുറഞ്ഞത് 32,000 രൂപ നൽകേണ്ടിവരും. മുംബൈയിൽ നിന്ന് എയർ ഇന്ത്യയിൽ റൗണ്ട് ട്രിപ്പിന് 60,000 രൂപയും ചണ്ഡിഗഡിൽ നിന്ന് 63,000 രൂപയുമാണ് നിരക്ക്.
ഇൻഡിഗോയിൽ ഈ തുക 70,000 മുതൽ 74,000 രൂപ വരെ എത്തുന്നു. ഡൽഹിയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് 40,000 മുതൽ 45,000 രൂപ വരെയും നൽകേണ്ടിവരും.
ആഴ്ചകളോളം നീണ്ട ബഹിഷ്കരണ നാടകത്തിന് ശേഷമാണ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ കളിക്കാൻ പാക്കിസ്ഥാൻ സമ്മതം അറിയിച്ചത്. ‘ക്രിക്കറ്റിന്റെ ആത്മാവ്’ ഉയർത്തിപ്പിടിച്ചുള്ള തീരുമാനമാണെന്നായിരുന്നു പാക് ക്രിക്കറ്റ് ബോർഡിന്റെ വിശദീകരണം.
വിവിധ തലങ്ങളിലായി നടന്ന ഉന്നതതല ചർച്ചകളുടെയും സുഹൃദ് രാഷ്ട്രങ്ങളുടെ അഭ്യർത്ഥനകളുടെയും അടിസ്ഥാനത്തിൽ ഫെബ്രുവരി 15ന് ഐസിസി നിശ്ചയിച്ച മത്സരത്തിൽ കളിക്കാൻ പാക്കിസ്ഥാൻ സർക്കാർ ദേശീയ ടീമിന് അനുമതി നൽകിയതായി ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പുറമേ, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഇമെയിൽ വഴി വിയോജിപ്പ് അറിയിച്ചിരുന്നു.
ഐസിസി ഷെഡ്യൂൾ പ്രകാരം ഇന്ത്യ–പാക് മത്സരം നടക്കുമെന്ന് ഉറപ്പായതോടെ 174 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഒഴിവായത് എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
മത്സരം ഉപേക്ഷിച്ചിരുന്നെങ്കിൽ ബ്രോഡ്കാസ്റ്റർമാർക്കും സ്പോൺസർമാർക്കും സംഭവിക്കുമായിരുന്ന നഷ്ടമാണിത്.
ബഹിഷ്കരണം തുടർന്നിരുന്നുവെങ്കിൽ ഈ തുക ഐസിസി നൽകേണ്ടി വരികയും, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നൽകുന്ന വാർഷിക വിഹിതത്തിൽ നിന്ന് കുറവ് വരുത്തിയും പിഴ ഈടാക്കിയുമാണ് അത് ക്രമീകരിക്കാനിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
English Summary
Flight ticket fares have surged sharply after the confirmation of the much-anticipated India–Pakistan clash in the T20 World Cup. Prices on several routes have increased up to six times, with tickets selling out rapidly despite steep rates.
india-pak-t20-world-cup-match-flight-fares-surge
India Pakistan Match, T20 World Cup, Flight Fare Hike, Cricket News, Pakistan Cricket Board, ICC, Colombo Travel, World Cup 2026









