`
ലോകകപ്പ് ട്വന്റി 20 മത്സരത്തിൽ യു.എസ്.എ ഉയർത്തിയ വെല്ലുവിളി ഏഴുവിക്കറ്റിന് മറികടന്ന് ഇന്ത്യ സൂപ്പർ എട്ടിലേക്ക്. യു.എസ്.എ ഉയർത്തിയ 110 റൺസ് പിന്തുടർന്ന ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.(India overcomes the challenge of USA by seven wickets in the Super Eight)
സൂര്യകുമാർ യാദവ് ( 49 പന്തിൽ 50) മുന്നിൽ നിന്നും നയിച്ചു. ശിവം ദുബെയും ( 35 പന്തിൽ 31) റിഷഭ് പന്തും (20 പന്തിൽ 18) സൂര്യകുമാറിന് മികച്ച പിന്തുണനൽകി. ആദ്യം ബാറ്റുചെയ്ത യു.എസ്.എയെ നാലോവറിൽ 9 റൺസിന് നാലുവിക്കറ്റെടുത്ത അർഷ്ദീപ് സിങ്ങാണ് തകർത്തത്. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ അർഷ്ദീപ് വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ 14 റൺസിന് രണ്ടുവിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് സ്കോർ ഒന്നിൽ നിൽക്കെ റൺസൊന്നുമെടുക്കാത്ത വിരാട് കോഹ്‍ലികൂടാരം കയറി. 3 റൺസുമായി രോഹിത് ശർമയും തിരിച്ചുനടന്നതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. എന്നാൽ ഋഷഭ് പന്തിനെയും ശിവം ദുബെയെയും കൂട്ടുപിടിച്ച് സൂര്യകുമാർ ഇന്ത്യയെ വിജയതീരമണച്ചു.
ഫീൽഡിങ്ങിലെ പിഴവുകളും ഓവറുകൾക്കിടയിൽ ഒരു മിനിറ്റിലധികം സമയത്തിന്റെ ഇടവേള മൂന്നുതവണ ആവർത്തിച്ചതിനാൽ ചുമത്തിയ 5 റൺസ് പെനൽറ്റിയും യു.എസ്.എക്ക് വിനയായി. പോയ മത്സരങ്ങളിലെ ടീമിൽനിന്നും യാതൊരു മാറ്റവുമില്ലാതെയാണ് ഇന്ത്യ കളിക്കിറങ്ങിയത്.