പാക്കിസ്ഥാനാണോ എതിരാളി? എങ്കിൽ കളിക്കില്ലെന്ന് ഇന്ത്യ
ലണ്ടൻ: ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിന്റെ സെമിയിൽ പാക്കിസ്ഥാനാണ് എതിരാളിയെങ്കിൽ കളിക്കില്ലെന്ന് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിച്ചതിന്റെ തുടർച്ചയായാണ്, സെമിയിലും കളിക്കാനില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്.
സെമിഫൈനലിൽ കളിക്കാനില്ലെന്ന കാര്യം ഇന്ത്യ ചാംപ്യൻസ് ടീം അധികൃതർ, ടൂർണമെന്റിന്റെ സംഘാടകരായ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിനെ (ഇസിബി) അറിയിച്ചു.
എന്നാൽ മത്സരം ബഹിഷ്കരിച്ചതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകുകയും ചെയ്തു. കൂടാതെ പാക്കിസ്ഥാന് ഫൈനലിലേക്ക് വാക്കോവറും ലഭിച്ചു.
ഇതോടെ നാളെ നടക്കുന്ന ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനൽ വിജയികളെയാണ് പാക്കിസ്ഥാൻ ഫൈനലിൽ നേരിടുക.
രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണവും അതിനു പിന്നാലെയുണ്ടായ രാഷ്ട്രീയ വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരെ മത്സരിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചത്.
ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ നാലു മത്സരങ്ങളും ജയിച്ചാണ് പാക്കിസ്ഥാൻ ഒന്നാം സ്ഥാനക്കാരായും, ഒരേയൊരു മത്സരം മാത്രം ജയിച്ച് ഇന്ത്യൻ ടീം നാലാം സ്ഥാനക്കാരായും സെമിയിലെത്തിയത്.
ഇതോടെ ഇരു ടീമുകളും നേർക്കുനേർ വരികയായിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ 10 വിക്കറ്റിന് തകർത്ത് 9 പോയിന്റുമായി പാക്കിസ്ഥാൻ ഒന്നാമതെത്തിയതോടെ നാലാം സ്ഥാനക്കാരായ ഇന്ത്യയുമായി സെമി പോരാട്ടത്തിന് കളം ഒരുങ്ങുകയായിരുന്നു.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യൻ ടീം പിൻമാറിയോടെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ കടുത്ത വാക്പോരും ഉടലെടുത്തിരുന്നു.
പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി, ഇന്ത്യയുടെ പിൻമാറ്റത്തിന് നേതൃത്വം നൽകിയ ശിഖർ ധവാനെ ‘ചീമുട്ട’ എന്നു വിശേഷിപ്പിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ പിൻമാറിയാലും സെമിയിലോ ഫൈനലിലോ പാക്കിസ്ഥാനോട് കളിക്കേണ്ടി വന്നാൽ എന്തു ചെയ്യുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എന്തു സംഭവിച്ചാലും താൻ കളിക്കാനിറങ്ങില്ല എന്നായിരുന്നു ധവാന്റെ മറുപടി.
മാഞ്ചസ്റ്ററിൽ നൂറടിച്ച് ഗിൽ
മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ച്വറി നേട്ടത്തോടൊപ്പം അപൂർവ്വ റെക്കോർഡുകൾ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകന്‍ ശുഭ്മാന്‍ ഗിൽ.
35 വര്‍ഷത്തിനു ശേഷമാണു ആദ്യമായി ഒരു ഇന്ത്യൻ താരം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സെഞ്ച്വറി തന്റെ പേരിലാക്കുന്നത്.
ഗില്ലിന് മുമ്പ് 1990ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മാഞ്ചസ്റ്ററില്‍ സെഞ്ച്വറി നേടിയ അവസാനത്തെ ഇന്ത്യൻ ബാറ്റര്‍. കൂടാതെ മാഞ്ചസ്റ്ററില്‍ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ മാത്രം ഇന്ത്യൻ താരവുമാണ് ഗില്‍.
മാഞ്ചസ്റ്ററിലെ നേട്ടത്തോടെ ഒരു ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനായി നാലു സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ മാത്രം ക്യാപ്റ്റനെന്ന റെക്കോർഡ് കൂടി ഗില്‍ നേടി.
1947-48ൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനും 1978-79ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സുനില്‍ ഗവാസ്കറും ക്യാപ്റ്റനായിരിക്കെ ഒരു പരമ്പരയില്‍ നാലു സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്.
കൂടാതെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യൻ താരമെന്ന സുനില്‍ ഗവാസ്കറുടെയും വിരാട് കൊഹ്‌ലിയുടെയും റെക്കോര്‍ഡിനൊപ്പമെത്താനും യുവ താരമായ ഗില്ലിനു കഴിഞ്ഞു.
നേരത്തെ 1971ലും 1978-79ൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗവാസ്കറും 2014-2015ല്‍ ഓസ്ട്രേലിയക്കെതിരെ വിരാട് കോലിയും നാലു സെഞ്ചുറികള്‍ വീതം നേടിയിരുന്നു.
ഇത് കൂടാതെ ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് നേടുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡും ഗിൽ സ്വന്തമാക്കി. ഇതോടെ 2006ല്‍ ഇംഗ്ലണ്ടിനെതിരെ 631 റണ്‍സ് നേടിയ മുൻ പാക് താരം മുഹമ്മദ് യൂസഫിന്‍റെ പേരിലുള്ള റെക്കോർഡ് ഗിൽ മറികടന്നു.
Summary: India has announced that it will not play against Pakistan in the semi-final of the Legends World Championship. This decision follows its earlier boycott of the group-stage match against Pakistan, maintaining a consistent stance due to political tensions.









