ശ്രീനഗർ: ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ സൈനിക നീക്കങ്ങൾ തകർത്ത് ഇന്ത്യൻ സേന. ഗുജറാത്ത് മുതൽ ജമ്മുകശ്മീർ വരെയുള്ള 15 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക് മിസൈൽ – ഡ്രോൺ ആക്രമണശ്രമം നടത്തിയതെന്നാണ് റിപ്പോർട്ട്.
പാക് വ്യോമ പ്രതിരോധ മിസൈലുകളും, ഡ്രോണുകളും ഇന്ത്യൻ സൈന്യം തകർത്തതായി പ്രതിരോധ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.ജമ്മു, പത്താൻകോട്ട്, അമൃത്സർ, അവന്തിപുര, ശ്രീനഗർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവ ലക്ഷ്യമാക്കിയായിരുന്നു പാക് സൈനിക ആക്രമണശ്രമം.
പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകൾ ഇന്ത്യൻ സൈന്യം ഡ്രോൺ ഉപയോഗിച്ച് തകർക്കുകയായിരുന്നു. പാകിസ്ഥാൻ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തതായും പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു.
ഇന്ന് രാവിലെയാണ് ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായി ഇന്ത്യൻ സൈന്യം വീണ്ടും തിരിച്ചടിച്ചത്. പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
ലാഹോറിലെ പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. ജമ്മു കശ്മീരിലെ കുപ് വാര,ബാരാമുള്ള, മെന്ദാർ, ഉറി, പൂഞ്ച്, രജൗരി മേഖലകളിൽ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനമില്ലാതെ പാക് സൈന്യം പീരങ്കികളും മറ്റും ഉപയോഗിച്ച് വെടിവയ്പ് തുടർന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പാക് വെടിവയ്പിൽ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ പതിനാറ് പേർ മരിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.