കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന പത്ത് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
നവംബർ 10 മുതൽ 21 വരെ ബ്രസീലിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ CO-P30 കാലാവസ്ഥാ കോൺഫറൻസിനോടനുബന്ധിച്ച് ജർമ്മൻവാച്ച് പുറത്തിറക്കിയ കാലാവസ്ഥാ അപകട സൂചിക (CRI 2026) റിപ്പോർട്ടിലാണ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളികൾ ചൂണ്ടിക്കാട്ടുന്നത്.
1995 മുതൽ 2024 വരെ ലോകമെമ്പാടും ഉണ്ടായ 9,700-ലധികം കാലാവസ്ഥാ ബന്ധിത ദുരന്തങ്ങളിൽ 8.3 ലക്ഷം ആളുകളാണ് മരിച്ചത്.
500 കോടി ജനങ്ങളെ നേരിട്ട് ബാധിച്ച ഇവ മൂലം 45 ലക്ഷം കോടി രൂപ സാമ്പത്തിക നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ഇതോടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മനുഷ്യജീവിതത്തെ തന്നെ ഭീഷണിപ്പെടുത്തുന്ന ഘട്ടത്തിലെത്തിയിരിക്കുകയാണ്.
അടുത്ത 25 വർഷത്തിനുള്ളിൽ മാത്രം ഒന്നരക്കോടി മരണം കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിക്കാമെന്നാണ് ആഗോള ഗവേഷണ സ്ഥാപനം ആയ അഡെൽഫിയുടെ മുന്നറിയിപ്പ്.
പ്രതിരോധ നടപടികൾ ശക്തമാക്കാൻ കഴിയാത്ത പക്ഷം 2050 ഓടെ തീവ്രമായ പ്രത്യാഘാതങ്ങൾ രൂപംകൊള്ളുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകത്താകെ ഉണ്ടാകുന്ന കാലാവസ്ഥാ ആഘാതങ്ങളുടെ 18 ശതമാനവും ദക്ഷിണേഷ്യയിൽ തന്നെയായിരിക്കും എന്നാണ് വിലയിരുത്തൽ.
ഇന്ത്യയെ ബാധിക്കുന്ന പ്രധാന വെല്ലുവിളികൾ
ഉഷ്ണതരംഗങ്ങൾ, ക്രമം തെറ്റിയ മൺസൂൺ, വരൾച്ച, വെള്ളപ്പൊക്കം എന്നിവ ഇന്ത്യയെ തുടർച്ചയായി ബാധിക്കുന്നു.
ഡെങ്കിപ്പനി, മലേറിയ തുടങ്ങി പകർച്ചവ്യാധികളുടെ വ്യാപനവും ഈ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെടുത്തി വിലയിരുത്തപ്പെടുന്നു.
അടുത്ത 25 വർഷത്തേക്ക് കാലാവസ്ഥാ പ്രതിരോധത്തിനായി ഇന്ത്യയ്ക്ക് 24 ലക്ഷം കോടി രൂപ ചെലവാക്കേണ്ടിവരുമെന്നും അഡെൽഫി റിപ്പോർട്ട് പറയുന്നു.
WMOയുടെ 2024 ലെ റിപ്പോർട്ടും ഇന്ത്യയുടെ കാലാവസ്ഥാ ദുരന്ത സാധ്യതകൾ കൂടുതൽ രൂക്ഷമാകുന്നതായി മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ 30 വർഷങ്ങളിൽ ഇന്ത്യയിലെ ഉഷ്ണതരംഗ ദിവസങ്ങൾ ശരാശരി മൂന്നായി വർദ്ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2024 ലെ ചില അവലോകനങ്ങൾ:
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പ്പൊട്ടൽ: 350-ൽ അധികം മരണം
രാജ്യം മുഴുവൻ ഇടിമിന്നലേറ്റ്: 1300 മരണം
ജൂലൈ 19ന് അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം: 72 മരണം
കേരളത്തിന്റെ സാഹചര്യങ്ങൾ
കേരളം, ഉയർന്ന ജനസാന്ദ്രതയുള്ള ഒരു തീരസംസ്ഥാനമായതിനാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിടുന്നതിൽ ഏറ്റവും പരുക്കനായ മേഖലയാണ്.
സമുദ്രനിരപ്പ് ഉയരുന്നത് കുടിവെള്ളത്തിൽ ലവണാംശം കൂടാൻ കാരണമാകുന്നു. ഇത് മത്സ്യബന്ധനത്തെയും തീരദേശ ജീവിതത്തെയും ഗണ്യമായി ബാധിക്കുന്നു.
മഴക്കാലത്ത് ലഭിക്കുന്ന ശരാശരി 3000 മില്ലിമീറ്റർ മഴയിൽ 80% തെക്കുപടിഞ്ഞാറൻ മൺസൂണിലാണ് ലഭിക്കുന്നത്.
എന്നാൽ മഴയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. 100–200 മില്ലീമീറ്റർ വരെ സമുദ്രനിരപ്പ് ഉയരാൻ സാധ്യതയുള്ള അടുത്ത നൂറ് വർഷം കേരളത്തിന് വലിയ വെല്ലുവിളികളാണ്.
ആരോഗ്യ പ്രശ്നങ്ങൾ വർധിക്കുന്നു
കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം മലേറിയ, ഡെങ്കി, ഫൈലേറിയ, കോളറ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾ വ്യാപകമാകുന്നു.
മലിനജലം കുടിവെള്ള സ്രോതസുകളിലേക്ക് ചെരിയുന്നത് വയറിളക്കം, കോളറപോലുള്ള രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നു.
1990 കളുടെ അവസാനം മുതൽ കേരളത്തിൽ നിപ വൈറസ്, എലിപ്പനി, അമീബിക് മസ്തിഷ്ക ജ്വരം എന്നിവ ഉൾപ്പെടെ പുതിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ആരോഗ്യ സംവിധാനത്തിലെ പുരോഗതിക്കിടയിലും പ്രശ്നങ്ങൾ ആവർത്തിച്ച് തല ഉയര്‍ത്തുന്നുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
English Summary
India is among the ten countries most threatened by climate change, according to the latest Climate Risk Index (CRI 2026) by Germanwatch. Between 1995 and 2024, climate-related disasters caused 832,000 deaths and affected over 5 billion people globally, with economic losses exceeding ₹45 trillion. Studies warn that climate change could cause up to 15 million deaths in the next 25 years if mitigation fails.
India faces severe heatwaves, erratic monsoons, floods, droughts, and rising cases of vector-borne diseases like dengue and malaria. Kerala, with its dense population and long coastline, is especially vulnerable due to rising sea levels, coastal erosion, and increased rainfall variability. Climate-induced health risks such as diarrheal diseases and vector-borne illnesses are increasing. Reports stress the urgent need for improved climate-health preparedness.









