സൈന്യത്തിനായി ആയുധങ്ങള്‍ വാങ്ങുന്നു
ന്യൂഡല്‍ഹി: സൈന്യത്തിന് വേണ്ടി 1.03 ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ആയുധങ്ങള്‍ വാങ്ങാനായി അനുമതി നല്‍കിയത്.
കവചിത വാഹനങ്ങള്‍, ഇലക്ട്രോണിക് വാര്‍ഫയര്‍ സംവിധാനങ്ങള്‍, സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ എന്നിവയാണ് പ്രധാനമായും വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. കര-നാവിക-വ്യോമ സേനകള്‍ക്ക് വേണ്ടിയാണ് വമ്പന്‍ ആയുധ ഇടപാടിന് കളമൊരുങ്ങുന്നത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സൈന്യത്തിന് ആയുധം വാങ്ങാനുള്ള അനുമതി നല്‍കിയത്. ആകെ 10 നിര്‍ദേശങ്ങളാണ് സമിതിക്ക് മുമ്പാകെ വന്നത്. ഈ എല്ലാ നിർദേശങ്ങൾക്കും അംഗീകാരം നൽകി.
കുഴിബോംബ് സ്‌ഫോടനത്തെ പ്രതിരോധിക്കുന്ന വാഹനങ്ങളും, അന്തര്‍വാഹിനികളും വാങ്ങുന്ന ആയുധത്തിൽ ഉള്‍പ്പെടുമെന്നാണ് വിവരം. ആയുധസംഭരണം ഇന്ത്യന്‍ കമ്പനികളില്‍ നിന്നാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മാലിയിൽ 3 ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി
ന്യൂഡൽഹി: മാലിയിൽ 3 ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ.
സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരെ നിരോധിത ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് തട്ടിക്കൊണ്ടുപോയത്.
പടിഞ്ഞാറൻ മാലിയിലെ കെയ്‌സിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലാണ് സംഭവം. ഒരു സംഘം തോക്കുധാരികൾ സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി തൊഴിലാളികളെ ബന്ദികളാക്കുകയായിരുന്നു എന്നാണ് വിവരം.
സംഭവത്തെ തുടർന്ന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതവും മോചനവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടു.
‘‘ഈ നിന്ദ്യമായ അക്രമത്തെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നു. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റിപ്പബ്ലിക് ഓഫ് മാലി സർക്കാരിനോട് ആവശ്യപ്പെടുന്നു” – എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും പുതിയ സംഭവ വികാസങ്ങൾ അറിയാനും സഹായത്തിനും ബമാകോയിലെ എംബസിയുമായി ബന്ധപ്പെടണമെന്നും കേന്ദ്ര സർക്കാർ നിർദേശം നൽകി.
മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ പ്രതിജ്ഞാബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
പടിഞ്ഞാറൻ, മധ്യ മാലിയിലെ പല സ്ഥലങ്ങളിലുമുള്ള നിരവധി സൈനിക, സർക്കാർ സ്ഥാപനങ്ങൾക്കു നേരെ ജൂലൈ ഒന്നിന് തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു.
പാകിസ്ഥാന്റെ കൊടുംഭീകരൻ ഷെയ്ക് സജ്ജാദ് ഗുൽ പഠിച്ചത് കൊച്ചിയിൽ
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന പാകിസ്ഥാന്റെ കൊടുംഭീകരൻ, ഭീകര സംഘടനയായ ദി റസിസ്റ്റൻറ് ഫ്രണ്ടിൻറെ (ടിആർഎഫ്) തലവൻ ഷെയ്ക് സജ്ജാദ് ഗുൽ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ചത് കൊച്ചിയിൽ.
25 വർഷം മുൻപ് കേരളത്തിൽ എത്തിയ സജ്ജാദ് ഗുൽ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ച സ്ഥാപനം ഏതെന്നു അന്വേഷിക്കുകയാണ് പോലീസ്.
എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണ് അന്വേഷണം.
കശ്മീർ സ്വദേശിയായ സജ്ജാദ് ആദ്യം ബെംഗളൂരുവിൽ എംബിഎ പൂർത്തിയാക്കിയിരുന്നു. പിന്നീട് കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് ചെയ്തുവെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.
പ്രാഥമിക വിവരമനുസരിച്ച്, സജ്ജാദ് കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ പഠനം നടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.
Summary: India approves the procurement of weapons worth ₹1.03 lakh crore for the armed forces. The Defence Acquisition Council (DAC) has granted clearance for these acquisitions to strengthen national defense capabilities.