ബെംഗളൂരു: കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം.
കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ജീവനൊടുക്കിയ സംഭവത്തിലാണ് കോളജിനെതിരെ കുടുംബം രംഗത്തെത്തിയത്. രാമനഗരയിലെ ദയാനന്ദ് സാഗർ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു യുവതി.
കോളജ് അധികൃതരുടെ മാനസിക പീഡനം സഹിക്കാനാകാതെയാണ് അനാമിക ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നു. ഇന്നലെ വൈകിട്ടാണ് അനാമിക ആത്മഹത്യ ചെയ്തത്. കോളേജ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് അനാമികയെ കണ്ടെത്തിയത്.
വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് സഹപാഠികൾ മുറി തള്ളിത്തുറന്ന് അകത്ത് കയറുകയായിരുന്നു. സംഭവത്തിൽ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. അനാമിക ആത്മഹത്യ ചെയ്യാൻ കാരണം കോളേജ് മാനേജ്മെൻറാണെന്നും കർശനനടപടി വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നു.
മാനേജ്മെൻറിൽ നിന്നുള്ള മാനസികപീഡനം മൂലം വലിയ സമ്മർദ്ദത്തിലായിരുന്നു കുട്ടി എന്ന് സഹപാഠികൾ തന്നെ പറഞ്ഞിരുന്നുവെന്നും അനാമികയുടെ കുടുംബം പറയുന്നു.
സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഹാരോഹള്ളി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ബെംഗളൂരുവിൽ മാത്രം വിവിധ സ്വകാര്യ നഴ്സിംഗ് കോളേജുകളിലായി 15 മലയാളി വിദ്യാർത്ഥികൾ ജീവനൊടുക്കിയെന്നാണ് കണക്കുകൾ.