കാസർകോട്: കായികാധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃ മാതാവിനും തടവും പിഴയും ശിക്ഷ.Imprisonment and fine for husband and mother-in-law in case of sports teacher’s suicide
കാസർകോട് മുന്നാട് സ്വദേശിനി പ്രീതിയുടെ ആത്മഹത്യയിലാണ് പ്രീതിയുടെ ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണ, ഭർത്താവിൻറെ അമ്മ ശ്രീലത എന്നിവർക്ക് കാസർകോട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ഭർതൃപിതാവായ രമേശൻ വിചാരണക്കിടയിൽ മരിച്ചിരുന്നു.
2017 ആഗസ്റ്റ് 18 നാണ് ദേശിയ കബഡി താരവും കായികാധ്യാപികയായ മുന്നാട് സ്വദേശി പ്രീതി ആത്മഹത്യ ചെയ്തത്.
മകളെ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് അമ്മ അനിത പറഞ്ഞു. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
ആത്മഹത്യാ പ്രേരണയിൽ രാകേഷ് കൃഷ്ണയ്ക്ക് ഏഴ് വർഷം കഠിന തടവും ശ്രീലതയ്ക്ക് അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.
ഗാർഹിക പീഡനത്തില് ഇരുവർക്കും രണ്ട് വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.