പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂർ നരബലി കേസിൽ പ്രതികൾക്കെതിരെ ഏപ്രിൽ ഒന്നിന് കോടതി കുറ്റം ചുമത്തും. പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർക്കെതിരെ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ കുറ്റം ചുമത്താൻ പോകുന്നത്.
മാത്രമല്ല അന്നേദിവസം തന്നെ പ്രതികളുടെ വിടുതൽ ഹർജിയിലും കോടതി വിധി പറയും. പ്രതികളുടെ വിടുതൽ ഹർജി തള്ളുകയാണെങ്കിൽ കുറ്റം ചുമത്തുന്നതിന് സാവകാശം നൽകണമെന്ന ആവശ്യം പ്രതിഭാഗം ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇത് സ്വീകരിച്ചില്ല.
ബലപ്രയോഗം നടത്തിയും, ഭീഷണിപ്പെടുത്തിയുമാണ് പ്രതികളുടെ കുറ്റസമ്മത മൊഴി എടുത്തതെന്നാണ് വിടുതൽ ഹർജിയിലെ പ്രതികളുടെ വാദം. മാത്രമല്ല ഇതല്ലാതെ കേസിൽ തങ്ങൾക്കെതിരെ യാതൊരു തെളിവുമില്ലെന്നും പ്രതികൾ വാദിച്ചിരുന്നു. ഇതിനെതിരായി പ്രതികൾക്കെതിരെ സാഹചര്യ തെളിവുകളും ,ശാസ്ത്രീയ തെളിവുകളും ഉണ്ടെന്ന് ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ ഗ്രാമത്തിൽ കുടുംബത്തിൻറെ സാമ്പത്തിക അഭിവൃദ്ധിക്കായി മനുഷ്യബലി ആചാരങ്ങളുടെ ഭാഗമായി രണ്ട് സ്ത്രീകളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവമാണ് ഇലന്തൂർ ഇരട്ടബലി കേസ്. 2022 ലാണ് ഈ ക്രൂര കൊലപാതകങ്ങൾ അരങ്ങേറിയത്.
കടവന്ത്ര പോലീസിന് ലഭിച്ച മിസ്സിംഗ് പരാതിയിലെ അന്വേഷണത്തിൽ എറണാകുളം ഗാന്ധിനഗർ സ്വദേശി കുപ്രസിദ്ധ കുറ്റവാളിയും, മന്ത്രവാദിയുമായ മുഹമ്മദ് ഷാഫി, പത്തനംതിട്ട ഇലന്തൂർ നിവാസിയായ ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവർ പിടിക്കപ്പെടുകയായിരുന്നു.
തൊഴിലിനായി കുടുംബത്തിൽ നിന്നും അകന്ന് താമസിച്ചിരുന്ന ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരായ റോസ്ലിൻ, പത്മ എന്നിവരായിരുന്നു ഇരകൾ. ഭഗവൽ സിംഗും ഭാര്യ ലൈലയുമായിരുന്നു ഈ മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്.
ഇലന്തൂരിലെ വീട്ടിലൊരുക്കിയ ആഭിചാര കളത്തിലേക്ക് ഈ രണ്ട് സ്ത്രീകളെയും എത്തിച്ചത് കൊച്ചിയിലെ ഹോട്ടൽ തൊഴിലാളിയായ മുഹമ്മദ് ഷാഫിയാണ്.
സാമ്പത്തിക അഭിവൃദ്ധിക്കുള്ള നരബലി എന്ന രീതിയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് ശരീരഭാഗങ്ങൾ കഷ്ണങ്ങളായാണ് വീട്ടുപറമ്പിൽ കുഴിച്ചിടുകയായിരുന്നു.
കാലടി സ്വദേശിനിയായ റോസ്ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മം എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല എലന്തൂർ സ്വദേശി ഭഗവൽ സിംഗിനും ഭാര്യ ലൈലയ്ക്കും ദുർമന്ത്രവാദത്തിന്റെ ഭാഗമായി കൊലചെയ്യാൻ സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിൽ എത്തിച്ച് നൽകിയത് പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് ആണ്.
ഇയാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്. കടവന്ത്ര സ്വദേശി പത്മയുടെ മകനാണ് അമ്മയെ കാണാനില്ലെന്ന പരാതിയുമായി ആദ്യം പോലീസിനെ സമീപിച്ചത്.
ഈ പരാതിയെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങൾ പുറത്ത് വന്നത്. സ്ത്രീകളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. തുടർന്ന് നടത്തിയ വ്യാപക അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.