ഇനി ലഹരിവസ്തുക്കൾ അടിച്ച് കറങ്ങുന്നവർ സൂക്ഷിക്കുക.. രാസലഹരി ഉപയോഗിച്ചാൽ കയ്യോടെ പിടിവീഴും. ഇത്തരക്കാരെ കണ്ടുപിടിക്കാൻ പുതിയ സംവിധാനവുമായി വളപട്ടണം പോലീസ് എത്തിയിരിക്കുകയാണ്.
‘സോട്ടോക്സ’ എന്നറിയപ്പെടുന്ന ഈ ഉപകരണം കൊണ്ട് ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവരെ എളുപ്പത്തിൽ കണ്ടെത്താനും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സാധിക്കുമെന്നാണ് പോലീസ് പറയുന്നത്.
പ്രത്യേക തരം സോട്ടോക്സ ഡിവൈസാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ വായിൽ ഇട്ട് കറക്കിയശേഷം മിഷനിൽ കയറ്റിവെക്കും. 48 മണിക്കൂറിനുള്ളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിച്ചാൽ അഞ്ച് മിനുറ്റിനുള്ളിൽ പ്രിന്റ് ആയി പുറത്തുവരും. അഞ്ചുതരത്തിലുള്ള ലഹരി ഉപയോഗം വെവ്വേറെ ഇതിൽ അറിയാൻ സാധിക്കും.
പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ലഹരി ഉപയോഗിച്ചവർക്കെതിരേ 27-എ, 27-ബി എന്നീ വകുപ്പുകൾ ചേർത്ത് അറസ്റ്റുചെയ്യുമെന്ന് വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ് പറഞ്ഞു. സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് സോട്ടോക്സ ഡിവൈസ് കണ്ണൂരിൽ എത്തുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ പുതിയതെരുവിൽ വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്െഎ ടി.എം. വിപിൻ എന്നിവരുടെ നേതൃത്വത്തിൽ മറുനാടൻ തൊഴിലാളികളിൽ പരീക്ഷണം നടത്തി.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് കണ്ണൂർ സിറ്റി പോലീസിന്റെ കീഴിലുള്ള വളപട്ടണം പോലീസ് സ്റ്റേഷനിൽ ഇത്തരത്തിലുള്ള സോട്ടോക്സാ ഡിവൈസ് ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നത്.