നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ യുവതി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവതിക്കെതിരെ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. മാനസിക സമ്മർദത്തെ തുടർന്ന് യുവതി ജീവനൊടുക്കി.
കഴിഞ്ഞ മാസം 11നാണ് സംഭവം നടന്നത്. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് യുവതി പിന്മാറിയതിൽ പ്രകോപിതനായ പ്രതിശ്രുത വരൻ സംസാരിക്കാനെന്ന പേരിൽ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഇയാളുടെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവും പോസിറ്റീവാണെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് വിവാഹത്തിൽ നിന്ന് യുവതി പിന്മാറിയത്.
ഇതിൽ പ്രകോപിതനായ യുവാവ് യുവതിക്ക് മേൽ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചതായി പൊലീസ് പറയുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സ തേടിയെങ്കിലും, സംഭവത്തിന് പിന്നാലെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു.
താനും രോഗബാധിതയാകുമോയെന്ന ഭയം, സാമൂഹിക ഒറ്റപ്പെടുത്തലിന്റെ ആശങ്ക തുടങ്ങിയവയാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
English Summary
A young woman in Hyderabad died by suicide after being allegedly injected with HIV-infected blood by her fiancé when she refused marriage. Police say she was under severe mental stress following the incident. Investigation is ongoing.









