‘അവൾ വഞ്ചിച്ചു’ എന്ന സംശയം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് പൊലീസിൽ കീഴടങ്ങി
കാണ്‍പൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ വിവാഹം കഴിഞ്ഞ് നാല് മാസം മാത്രം പിന്നിട്ട യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
മൃതദേഹം പുതപ്പിൽ പൊതിഞ്ഞുവച്ച ശേഷം പ്രതി അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
സച്ചിൻ സിംഗ് ഭാര്യ ശ്വേത സിംഗിനൊപ്പം വാടക വീട്ടിലായിരുന്നു താമസം.
വർഷങ്ങളോളം നീണ്ട പ്രണയത്തിനുശേഷം കുടുംബങ്ങളുടെ എതിർപ്പ് മറികടന്നാണ് ഇരുവരും വിവാഹിതരായത്.
എന്നാൽ വിവാഹത്തിന് ശേഷം ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നുവെന്ന് സച്ചിൻ പൊലീസിനോട് പറഞ്ഞു.
രാത്രി അപ്രതീക്ഷിതമായി തിരിച്ചെത്തി
രണ്ട് ദിവസം മുൻപ് നാട്ടിലേക്ക് പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ സച്ചിൻ, രാത്രിയിൽ അപ്രതീക്ഷിതമായി തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ രണ്ട് പുരുഷന്മാരോടൊപ്പം വീട്ടിലെ മുറിയിൽ കണ്ടതെന്ന് പറയുന്നു.
മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ തനിക്കെതിരെ ആക്രമണം ഉണ്ടായെന്നും ഇയാൾ മൊഴി നൽകി.
ഇതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഭാര്യയെയും ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്ത ശേഷം എല്ലാവരെയും വിട്ടയച്ചു.
വീട്ടിലെത്തിയ ശേഷം തർക്കം രൂക്ഷമായി
വീട്ടിലേക്ക് മടങ്ങിയതിനു ശേഷം, പൊലീസ് കസ്റ്റഡിയിലായിരുന്ന രണ്ട് യുവാക്കളുടെ മോചനത്തിനായി ഭാര്യ സമ്മർദം ചെലുത്തിയതായും, തയ്യാറായില്ലെങ്കിൽ തന്നെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സച്ചിൻ പറഞ്ഞു.
ഇതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ദേഷ്യത്തിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പ്രതിയുടെ കുറ്റസമ്മതം.
മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് മുറിയിൽ സൂക്ഷിച്ച ശേഷം അടുത്ത ദിവസം തന്നെ ഇയാൾ സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുന്നു
പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ്, സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary:
A man in Kanpur, Uttar Pradesh, allegedly strangled his wife to death just four months after their marriage, claiming he found her with two other men inside their rented house. The accused later wrapped the body in a blanket and surrendered at a police station the next day. Police have arrested him and launched an investigation into the incident.









