കണ്ണൂർ: ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു. കണ്ണൂര്‍ കാഞ്ഞിരങ്ങാട് ആണ് സംഭവം. പൂവത്തെ എസ്ബിഐ ബ്രാഞ്ചിലാണ് ആക്രമണം നടന്നത്. ആലക്കോട് രയരോം സ്വദേശി അനുപമയ്ക്കാണ് വെട്ടേറ്റത്.
ആക്രമണം നടത്തിയ ഭര്‍ത്താവ് അനുരൂപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അനുപമയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 3.45 ഓടെയാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു.
അതേസമയം ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. കുടുംബ പ്രശ്‌നമെന്നാണ് പ്രാഥമിക വിവരം. ബാങ്കില്‍ അതിക്രമിച്ച കയറിയ അനുരൂപ് യാതൊരു പ്രകോപനവുമില്ലാതെ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തിയുപയോഗിച്ച് അനുപമയെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
അക്രമത്തിന് ശേഷം രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാരും മറ്റ് ബാങ്ക് ജീവനക്കാരും ചേര്‍ന്നാണ് അനുരൂപിനെ പിടികൂടുകയായിരുന്നു. പിന്നീട് തളിപ്പറമ്പ് പൊലീസിനെ വിളിച്ചു വരുത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.