ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേളയില്‍ ത്രിവേണീ സംഗമത്തിലെത്തി 43 കോടിയിലധികം ഭക്തരാണ് പുണ്യസ്‌നാനം നടത്തിയത്. ഇപ്പോളും ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതോടെ മഹാകുംഭമേളയില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്.
പ്രയാഗ്‌രാജ് സംഘം റെയില്‍വേ സ്റ്റേഷന്‍ നിയന്ത്രണാതീതമായ തിരക്ക് കാരണം ഫെബ്രുവരി 14 വരെ അടച്ചിട്ടിരിക്കുകയാണ്. പ്രയാഗ്‌രാജിലേക്ക് ഒരടി മുന്നോട്ട് വെക്കാന്‍ കഴിയാത്ത തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് മധ്യപ്രദേശിലെ മൈഹാര്‍ പോലീസ് അറിയിക്കുന്നത്.
200 മുതല്‍ 300 കിലോമീറ്റര്‍ വരെ ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണെന്ന് പോലീസ് അറിയിച്ചു. ഇതിനിന്ടെ, ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തെറ്റായ ക്രമീകരണങ്ങളാണ് തിരക്കിന് കാരണമെന്നാരോപിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഗതാഗതക്കുരുക്കില്‍ അകപ്പെട്ട് വിശപ്പും ദാഹവും ക്ഷീണവുമുള്ള തീര്‍ഥാടകരെ മാനുഷികതയോടെ കാണണമെന്നും അദ്ദേഹം ട്വീറ്ററിൽ പറഞ്ഞു.