കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദിനെ ഇന്നലെയാണ് എൻ.ഐ.എ പിടികൂടിയത്. പതിമൂന്നുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന സവാദ് വിവാഹവും കഴിച്ച് ജീവിച്ചുവന്നിരുന്ന ഇയാളെ അതിവിദഗ്ധമായാണ് അന്വേഷണസംഘം കുടുക്കിയത്. മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷമാണ് ഒന്നാംപ്രതി സവാദ് പിടിയിലാകുന്നത്. കൃത്യം നടന്നതുമുതൽ വിദേശത്തുൾപ്പെടെ പോലീസ് അരിച്ചു പെറുക്കിയെങ്കിലും സവാദിനെ കണ്ടെത്താനായിരുന്നില്ല. വര്ഷങ്ങളോളം നിയമവ്യവസ്ഥയെ കബളിപ്പിച്ച് വിലസിയ സവാദിനെ പിടികൂടാൻ ഒടുവിൽ എൻ.ഐ.എ.ക്ക് തുണയായത് ഇളയകുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റ്.
ഒന്നരവർഷം മുൻപാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം സവാദ് കാസർഗോഡ് ബേരത്തെ വാടകവീട്ടിലെത്തിയത്. ഷാജഹാൻ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. വരുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് പ്രസവിച്ചത്. 5000 രൂപ മാസവാടകയ്ക്കാണ് സവാദും കുടുംബവും ഇവിടെ താമസിച്ചത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ വരുമാനം മുടങ്ങിയ സവാദ്, ഏഴെട്ടുമാസംമുമ്പ് തൊഴിൽതേടി കണ്ണൂരിലെത്തിയതാ ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം കിട്ടിയിരുന്നു. ഇതോടെ, മുമ്പ് എൻ.ഐ.എ.യിൽ ജോലിചെയ്തിരുന്ന ചില പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ണൂരിൽ നിരീക്ഷണം ശക്തമാക്കി. ഏതാനുംദിവസംമുമ്പ് ഒരാൾ വീടിനെക്കുറിച്ച് കൃത്യമായ വിവരം നൽകി. പക്ഷേ, പേര് ഷാജഹാൻ ആണെന്നത് അന്വേഷണസംഘത്തെ സംശയത്തിലാക്കി.
സവാദിന് ഇവിടെ കുഞ്ഞുണ്ടെന്ന് മനസ്സിലാക്കിയ സംഘം നഗരസഭയിലെ ജനനസർട്ടിഫിക്കറ്റ് പരിശോധിക്കുകയും ഈ വീട്ടുവിലാസത്തിലുള്ളയാൾ സവാദാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ചൊവ്വാഴ്ചയായിരുന്ന ഈ സ്ഥിരീകരണം. അന്നുവൈകീട്ട് രണ്ടുകാറുകളിലായി അഡീഷണൽ എസ്.പി. സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിൽ 12 എൻ.ഐ.എ. ഉദ്യോഗസ്ഥർ കൊച്ചിയിൽനിന്ന് പുറപ്പെട്ടു. വീടുകണ്ടെത്തിയ ആൾ ഇവരോടൊപ്പം ചേർന്നു. പുലർച്ചെ മൂന്നരയോടെ വീട്ടിലെത്തി. സവാദ് താമസിച്ചിരുന്ന വീടിന്റെ അടുത്തുള്ള വനിതാ പോലീസ് സബിതയുടെ സഹായമാണ് പിന്നീട് സംഘം തേടിയത്. സാബിതയുടെ സഹായത്തോടെ അയൽവാസിയായ മട്ടന്നൂർ പരിയാരം ബേരത്തെ ജസീറ മൻസിലിൽ റംലയുടെ വീട്ടിൽ പോലീസ് എത്തി. തൊട്ടടുത്തുള്ള വീട്ടിലെ ഷാജഹാനെ കാണാനില്ല എന്നും കൂടെ വരണമെന്നും ആവശ്യപ്പെട്ടതോടെ റംല ഇവർക്കൊപ്പം പോയി. റംലയുടെ മാതൃസഹോദരിയുടെ മകളുടെ വീട്ടിലാണ് ‘ഷാജഹാനും’ കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടുമുറ്റത്തെത്തിയപ്പോൾ റംല കണ്ടത് സിവിൽവേഷത്തിലും യൂണിഫോമിലുമായി നിരവധി പൊലീസുകാരെ.
പോലീസുകാരിലൊരാൾ കടലാസിലെഴുതിയ റിപ്പോർട്ട് വായിക്കാൻ തുടങ്ങി. അപ്പോഴാണ് റംല അറിയുന്നത് -ഇത്രനാളും ഇവിടെ കഴിഞ്ഞത് മരപ്പണിക്കാരനായ ഷാജഹാനല്ല, പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദാണെന്ന്. റംലയുടെ മകൻ ജുനൈദും പിന്നാലെയെത്തി. ഗൾഫിൽനിന്ന് ഈയിടെ നാട്ടിലെത്തിയ ഇദ്ദേഹം വീടിന്റെ മുകൾനിലയിൽ ഉറങ്ങുകയായിരുന്നു. ഏറെനേരം കതകിൽ മുട്ടിയപ്പോൾ ഭാര്യയാണ് വാതിൽ തുറന്നത്. ഭർത്താവിനെ വിളിക്കാൻ പറഞ്ഞപ്പോൾ സവാദ് എത്തി. പേരുചോദിച്ചപ്പോൾ ഷാജഹാൻ എന്നുപറഞ്ഞു. ജോസഫിന്റെ കൈവെട്ടിയപ്പോൾ കൂടെയുണ്ടായിരുന്നവരുടെ കൈയിലുണ്ടായിരുന്ന ആയുധംകൊണ്ട് സവാദിന്റെ പുറത്ത് മുറിവേറ്റിരുന്നു. ഇത് തുന്നിക്കെട്ടിയതിന്റെ പാട് പുറത്തുണ്ടായിരുന്നു. ഇത് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. ഷർട്ടുമാറ്റി പുറത്തെ ഈ പാട് കണ്ടെത്തിയ ഉദ്യോഗസ്ഥർ ഇത് എങ്ങനെയുണ്ടായതാണെന്ന് ചോദിച്ചു. മുള്ളുകൊണ്ടതാണെന്ന് മറുപടി പറഞ്ഞു. ചോദ്യംചെയ്യൽ കടുപ്പിച്ചതോടെ താൻ സവാദാണെന്ന് സമ്മതിക്കുകയായിരുന്നു. ഏഴരയോടെ എൻ.ഐ.എ. സംഘവും പോലീസും സവാദിനെ കൊണ്ടുപോയി. സവാദിന്റെ ഭാര്യ കാസർകോട് സ്വദേശിയാണ്. അറസ്റ്റ് വിവരമറിഞ്ഞ് സഹോദരങ്ങളെത്തി ഭാര്യയെയും മക്കളെയും കൊണ്ടുപോയി.