വയനാട്: കുവൈത്തിൽ ജോലിക്കു പോയ വീട്ടമ്മ ക്രൂരമർദനത്തെ തുടർന്ന് തൂങ്ങി മരിച്ചതായി വിവരം. വയനാട് കാക്കവയൽ ആട്ടക്കര വീട്ടിൽ വിജയന്റെ ഭാര്യ അജിത (50)യാണ് മരിച്ചത്. 19നാണ് കുവൈത്തിലെ സുലൈബിയയിൽ, ജോലി ചെയ്തിരുന്ന വീട്ടിൽ അജിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്. കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാൻ വെള്ളം മാത്രം, തൊഴിലുടമ മർദിച്ച് താഴെയിടുമെന്നും മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുൻപ് ബന്ധുവിനോടും സുഹൃത്തിനോടും അജിത പറഞ്ഞിരുന്നു.
വിഷമിപ്പിക്കേണ്ടെന്നു കരുതി ജോലി സ്ഥലത്തെ ദുരിതങ്ങൾ അജിത വീട്ടിൽ അറിയിച്ചിരുന്നില്ല. വീട്ടിലെ സാമ്പത്തിക പ്രയാസം മാറാൻ കഷ്ടപാടുകൾ സഹിക്കാന്‍ തയാറായി വിദേശത്തേക്കുപോയ അജിത തൂങ്ങിമരിക്കാൻ സാധ്യതയില്ലെന്നു കുടുംബം പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭർത്താവ് വിജയനും മക്കളും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. അജിതയുടെ സാധനങ്ങൾ ഇനിയും തിരികെ ലഭിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി.
കുവൈത്തിൽ അജിതയ്ക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്നുവെന്ന് മകൾ മിഥുഷ പറഞ്ഞു. ഭക്ഷണം ഒരു നേരം മാത്രമാണ് ലഭിച്ചിരുന്നത്. നിരന്തരം മർദനം ഏൽക്കേണ്ടി വന്നുവെന്നാണ് വിവരം ലഭിച്ചതെന്നും മകൾ പറഞ്ഞു. 6 മാസം മുൻപാണ് വീട്ടിലെ സാമ്പത്തിക ബാധ്യത തീർക്കാൻ അജിത എറണാകുളത്തെ ഏജൻസി വഴി സുലൈബിയയിലേക്ക് വീട്ടുജോലിക്കായി പോയത്. ഏപ്രിലിൽ സ്പോൺസറുമായി ചില പ്രശ്നങ്ങളും തർക്കങ്ങളുമുണ്ടായതായി ഏജൻസിയിൽനിന്ന് അറിയിച്ചിരുന്നു.
അവസാനം ഫോണിൽ വിളിച്ചപ്പോൾ നാട്ടിലേക്ക് തിരിച്ചു വരാനുള്ള തയാറെടുപ്പിലാണെന്നാണു മക്കളോട് പറഞ്ഞത്. പിന്നീട് വിവരമൊന്നും ഉണ്ടായില്ല. ഏജൻസിയെ വിളിച്ചപ്പോൾ ഫോൺ വീട്ടുടമ വാങ്ങിവച്ചതായും മേയ് 18ന് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തതായും അറിയിച്ചു. എന്നാൽ 19 ആയിട്ടും ഫോണിൽ ലഭിച്ചില്ലെന്നും അവിടെനിന്ന് മടങ്ങിയിട്ടില്ലെന്നും ആണ് അറിഞ്ഞത്. പിന്നീട് ട്രാവൽസിൽ നിന്നു മിഥുഷയുടെ ഫോണിലേക്ക് വിളിയെത്തുകയും 17ന് അജിത മരിച്ചതായും അറിയിക്കുകയായിരുന്നു.
അപ്പോൾത്തന്നെ ഏജൻസിയെ വിളിച്ചെങ്കിലും അവർ തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. പിന്നീട്, വീട്ടിലെ ഷെഡിൽ അജിത തൂങ്ങിമരിച്ചെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് 21ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. തുടർന്ന് കുടുംബം പരാതിയുമായി രംഗത്തെത്തുകയായിരുന്നു.