ബംഗ്ലദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി
ധാക്ക ∙ ബംഗ്ലദേശിൽ കലാപാവസ്ഥ രൂക്ഷമാകുന്നതിനിടെ മൈമൻസിങ് പട്ടണത്തിൽ ഫാക്ടറി തൊഴിലാളിയെ മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് അറിയിച്ചു.
യായ ദീപു ചന്ദ്രദാസ് എന്ന ഹിന്ദു യുവാവിനെ ആണ് ആൾക്കൂട്ടം മതനിന്ദ ആരോപിച്ച് ക്രൂരമായി മർദിക്കുകയും തുടർന്ന് മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയും ചെയ്തത്.
രാജ്യത്തെ നടുക്കിയ ഈ ദാരുണ സംഭവം മതസൗഹാർദ്ദത്തെയും നിയമവ്യവസ്ഥയെയും ഗൗരവമായി ചോദ്യം ചെയ്യുന്നതാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്ഥാനനഷ്ടത്തിനും രാജ്യം വിടേണ്ടിവന്നതിനും ഇടയാക്കിയ വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമായത്.
ഈ പ്രക്ഷോഭങ്ങളുടെ പ്രധാന നേതാക്കളിലൊരാളായ ഷറീഫ് ഉസ്മാൻ ഹാദി (32)യുടെ മരണമാണ് പുതിയ അക്രമങ്ങൾക്ക് ഇന്ധനമായതെന്ന് വിലയിരുത്തപ്പെടുന്നു.
ഒരാഴ്ച മുൻപ് തലയ്ക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഹാദി സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരണപ്പെട്ടതോടെയാണ് വിവിധ നഗരങ്ങളിൽ അക്രമ സംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
കലാപത്തിന്റെ ഭാഗമായി ബംഗ്ലദേശിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളായ പ്രൊഥോം ആലോ, ഡെയ്‌ലി സ്റ്റാർ എന്നിവയുടെ ഓഫിസുകൾക്കും ആക്രമണം നേരിടേണ്ടിവന്നു.
ബംഗ്ലദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി
കലാപകാരികൾ ഓഫിസുകളിൽ കയറി വ്യാപകമായ നാശനഷ്ടം വരുത്തുകയും തീ വെക്കുകയും ചെയ്തു. ഇതോടെ സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു.
പ്രൊഥോം ആലോയുടെ ഓൺലൈൻ പതിപ്പിന്റെ പ്രവർത്തനം ഏകദേശം 17 മണിക്കൂർ തടസ്സപ്പെട്ടു. ഏകദേശം 150 കംപ്യൂട്ടറുകളും പണവും ജീവനക്കാരുടെ സ്വകാര്യ വസ്തുക്കളും അക്രമികൾ കൊള്ളയടിച്ചതായി റിപ്പോർട്ടുകളുണ്ട്.
കെട്ടിടത്തിന്റെ ആദ്യ നില മുതൽ മൂന്നാം നില വരെയുള്ള ഭാഗങ്ങൾ പൂർണമായും നശിച്ചുവെന്നാണ് ജീവനക്കാർ പറയുന്നത്.
ഇത്തരം അക്രമങ്ങൾ ബംഗ്ലദേശിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഹമ്മദ് യൂനുസ് ശക്തമായി മുന്നറിയിപ്പ് നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നിയമവ്യവസ്ഥ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കലാപം നിയന്ത്രണവിധേയമാക്കുന്നതിനായി ധാക്ക ഉൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ പൊലീസ്, സുരക്ഷാസേനകൾ എന്നിവയെ വിന്യസിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സാധാരണ ജനജീവിതം പുനസ്ഥാപിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.









