പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കി ഹൈക്കോടതി. യുവതിയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ഉത്തരവ്. High Court quashes Panthirankav domestic violence case
ജർമനിയിലായിരിക്കുമ്പോഴാണ് തനിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചത്. പരാതിക്കാരിയായ യുവതിയും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കോടതി ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുകയായിരുന്നു.
നേരത്തെ ഇരുവര്‍ക്കും കൗൺസിലിങ് നൽകാനും അതിന്റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റിൽ സമർപ്പിച്ചിരുന്നു. ഇതുകൂടി പരിശോധിച്ച ശേഷമാണ് കേസ് റദ്ദാക്കാൻ ജസ്റ്റിസ് എ.ബദറുദീൻ ഉത്തരവിട്ടത്.
എറണാകുളം നോർത്ത് പറവൂർ സ്വദേശിനിയെ ക്രൂരമായി മർദിക്കപ്പെട്ട നിലയിൽ വീട്ടുകാർ കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. കണ്ടെത്തുമ്പോൾ ദേഹമാസകലം പരിക്കുകൾ ഉണ്ടായിരുന്നു.
വൈകാതെ ഭർത്താവ് രാഹുലിനെതിരെ ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങൾ ചുമത്തി. വിഷയം വിവാദമായതോടെ രാഹുലിനെതിരെ വധശ്രമക്കേസും ഉൾപ്പെടുത്തി. ഇതിനിടെ രാഹുൽ ജർമനിയിലേക്ക് കടന്നു.
കേസ് തുടരുന്നതിനിടെ , തന്നെ ഭർത്താവ് മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പരാതി നല്‍കിയതാണെന്നും പറഞ്ഞ് ഭാര്യ രംഗത്തുവന്നത്തോടെ കേസ് തിരിഞ്ഞു. ഇതിനു പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിക്കുകയായിരുന്നു.
താന്‍ ഭാര്യയെ മർദിച്ചിട്ടില്ലെന്നും തമ്മിലുണ്ടായിരുന്ന തർക്കം സംസാരിച്ചു തീർത്തു എന്നുമാണ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ രാഹുൽ പറഞ്ഞത്. ഇക്കാര്യം ശരിവച്ചുകൊണ്ട് ഭാര്യയും സത്യവാങ്മൂലം നൽകിയിരുന്നു.