കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിൻ്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.
വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കമ്മിഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും എന്നാൽ മനസിരുത്തിയല്ല സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചതെന്നും കോടതി പറഞ്ഞു.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണയിലിരിക്കെ എങ്ങനെ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനാകും എന്ന് കോടതി ചോദിച്ചിരുന്നു. നിയമനം റദ്ദാക്കിയതിൽ സർക്കാരാണ് പ്രതികരിക്കേണ്ടതെന്നും കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞു.
വസ്തുതാ അന്വേഷണമാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുനമ്പത്ത് നടത്തുന്നത് എന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം കമ്മീഷന് നിയമ സാധുതയില്ലെന്ന് സിംഗിള്‍ ബെഞ്ച് തീരുമാനമെടുത്ത സാഹചര്യത്തില്‍ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനാണ് സാധ്യത.