ലാലേട്ടന്റെ ആദ്യ നായകൻ; പക്ഷേ സിനിമയിൽ ഭാഗ്യം തുണച്ചില്ല! ‘തിരനോട്ടം’ ഹീറോയുടെ കഥ
തിരുവനന്തപുരം: മോഹൻലാൽ അഭിനയജീവിതത്തിലേക്ക് കടന്നുവന്ന ആദ്യ ചിത്രമായ തിരനോട്ടം എന്ന സിനിമയിലെ നായകനായിരുന്നു കെ. പി. ഗോപകുമാർ. പക്ഷേ, സിനിമാരംഗത്ത് സജീവമാകണമെന്ന വലിയ ആഗ്രഹം ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ സിനിമ തുണച്ചില്ല. തുടർന്ന് അദ്ദേഹം അഭിഭാഷകനായി ജീവിതം മുന്നോട്ടു കൊണ്ടുപോയി.
കുട്ടിക്കാലം മുതൽ തന്നെ ഗോപകുമാറിന് മോഹൻലാലുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. 1976–78 കാലഘട്ടങ്ങളിൽ മുടവൻമുഗളിൽ നിന്നു ഗോപകുമാറിന്റെ പടിഞ്ഞാറെകോട്ടയ്ക്കടുത്തുള്ള വീട്ടിൽ മോഹൻലാൽ എത്താറുണ്ടായിരുന്നു. ആ സമയത്താണ് ഗോപകുമാറിന്റെ സുഹൃത്തും കോൺട്രാക്ടറുമായ പാച്ചല്ലൂർ ശശി ഒരു സിനിമ എടുക്കാമെന്ന ആശയം മുന്നോട്ടുവച്ചത്. അങ്ങനെ മോഹൻലാലും ആ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു.
അക്കാലത്ത് ശ്രീവരാഹത്ത് പ്രശസ്തനായ ഒരു ജ്യോത്സ്യനെ കാണാൻ ഗോപകുമാർ മോഹൻലാലിനെ കൂട്ടിക്കൊണ്ടുപോയിരുന്നു. ജ്യോത്സ്യൻ ലാലിന്റെ മുഖം നോക്കി, “ഈ പയ്യൻ ലോകം അറിയപ്പെടുന്ന ആളായി മാറും” എന്ന് പ്രവചിച്ചുവെന്നും ഗോപകുമാർ പിന്നീട് പറഞ്ഞിട്ടുണ്ട്.
ഒരിക്കൽ ഗോപകുമാർ ലാലിനോട് തമാശയായി ചോദിച്ചു:
“നീ വലിയ നടനായാൽ എനിക്ക് എന്ത് തരും?”
അതിന് ലാലിന്റെ മറുപടി: “ചേട്ടാ, അന്നത്തെ ലേറ്റസ്റ്റ് കാർ വാങ്ങിത്തരും.”
സിനിമ ജീവിതത്തിന്റെ 25-ാം വാർഷിക വേളയിൽ മോഹൻലാൽ തന്നെ വിളിച്ച് ആ വാഗ്ദാനം ഓർമിപ്പിച്ച് കാർ വാങ്ങിത്തരട്ടെയോ എന്ന് ചോദിച്ചെങ്കിലും, സ്നേഹപൂർവം ഗോപകുമാർ അത് നിരസിച്ചു.
‘തിരനോട്ടം’ സിനിമയിൽ എസ്.ഡി. ബൈക്കിൽ ഗോപകുമാർ എത്തുന്ന രംഗം അദ്ദേഹത്തിന്റെ സ്വന്തം ബൈക്കിലായിരുന്നു. കൂടുതൽ അവസരങ്ങൾ തേടി അദ്ദേഹം മദ്രാസിലേക്കു പോയി സ്വാമീസ് ലോഡ്ജിൽ താമസിച്ചു. രണ്ട് തമിഴ് സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്തെങ്കിലും രണ്ടും റിലീസ് ആയില്ല.
തുടർന്ന് നാട്ടിലേക്കു മടങ്ങിയ അദ്ദേഹം “തലയിൽ എഴുതിയിട്ടില്ല” എന്നായിരുന്നു തന്റെ സിനിമാഭാഗ്യത്തെക്കുറിച്ച് പറയാറുണ്ടായിരുന്നത്. ഒരിക്കൽ മോഹൻലാലിനെ കണ്ടപ്പോൾ തന്റെ സിനിമകളിൽ അവസരം നൽകാമോ എന്ന് ചോദിച്ചെങ്കിലും അത് കാര്യമായിത്തീർന്നില്ല.
പിന്നീട് ഗൾഫിലെ ഒരു കമ്പനിയിൽ ലീഗൽ അഡ്വൈസറായി ജോലി ചെയ്തു. പുറത്താരോടും അധികമായി പറയാറില്ലായിരുന്നെങ്കിലും, സിനിമയിലൂടെ നല്ലൊരു കലാകാരനാകണമെന്ന ആഗ്രഹം അദ്ദേഹത്തിനുള്ളിൽ എന്നും ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം സിനിമകൾ പോലും കാണാതെയായി.
എന്നാൽ അടുപ്പമുള്ളവരോട് അദ്ദേഹം എപ്പോഴും അഭിമാനത്തോടെ പറയുമായിരുന്നു:
“ഭരത് മോഹൻലാലിന്റെ ആദ്യ പടത്തിലെ ഹീറോ ഞാൻ ആയിരുന്നു. അതാണ് എന്റെ ഭാഗ്യം.”
English Summary
K. P. Gopakumar was the hero of Thiranottam, the first film of Mohanlal. Though he strongly wished to continue in cinema, he could not build a career in the film industry.
hero-of-mohanlal-first-film-thiranottam-kp-gopakumar
Mohanlal, Thiranottam, KP Gopakumar, Kovalam Satheeshkumar, Malayalam cinema, first film hero, cinema memories, actor life, film history









