കണ്ണൂർ: കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കണ്ണൂർ പെരിങ്ങോം ചൂരലിലാണ് അപകടമുണ്ടായത്. അസം സ്വദേശി ഗോപാൽവർമൻ ആണ് മരിച്ചത്.
ചെങ്കൽപണയിലാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. മണ്ണിടിച്ചിൽ സമയത്ത് ക്വാറിയിൽ നിരവധി തൊഴിലാളികൾ പണി എടുക്കുന്നുണ്ടായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം തിരുവനന്തപുരത്ത് വിവിധ പ്രദേശങ്ങളിൽ കനത്ത കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വിഴിഞ്ഞത്ത് മരം വീണ് വൈദ്യുതി ലൈൻ പൊട്ടി വീണു.
ആലപ്പുഴ എടത്വയിൽ മരം കനത്ത മഴയിലും കാറ്റിലും വലിയ ആഞ്ഞിലി മരം വീണ് വീട് തകർന്നു. തലവടി ഇരുപതിൽചിറ ഗീതാകുമാരിയുടെ വീടാണ് തകർന്നത്. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
തൃശ്ശൂരിലും കനത്ത മഴയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് മേൽക്കൂര തകർന്നിട്ടുണ്ട്. വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ശക്തമായ മഴയിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാർക്കിങ് ഗ്രൗണ്ടിലെ പന്തൽ പൊളിഞ്ഞുവീണു. മൂന്ന് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ച പന്തലാണ് തകർന്നത്.