തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കനത്ത മഴ. വൈകുന്നേരം ഏഴരയോടെയാണ് മഴ ആരംഭിച്ചത്. ഒരുമണിക്കൂറിലേറെ സമയം നീണ്ട മഴയിൽ തലസ്ഥാനത്തെ പലയിടങ്ങളിലും വെള്ളം കയറി.
മോശം കാലാവസ്ഥയെ തുടർന്ന് വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴി തിരിച്ചിവിട്ടു. തമ്പാനൂരിലും, വഞ്ചിയൂരിലും ചാലയിലും വെള്ളം കയറി. തിരുവനന്തപുരം സിറ്റിയിൽ 77 മില്ലി മീറ്ററും കിഴക്കേ കോട്ടയില്‍ 67 മില്ലി മീറ്ററും മഴയാണ് ലഭിച്ചത്. മാർച്ച് 22 വരെ സംസ്ഥാനത്ത് വേനൽമഴയും മിന്നലുമുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോടും കനത്ത മഴ പെയ്തിരുന്നു. പലയിടത്തും നാശനഷ്ടവുമുണ്ടായി. അതിനിടെ തൃശൂര്‍ മാളയിൽ മിന്നൽ ചുഴലിക്കാറ്റ് പരിഭ്രാന്തി പരത്തി. മാള പൊയ്യ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിൽപ്പെട്ട പ്രദേശങ്ങളിൽ ഇന്നലെയാണ് സംഭവം.
മിന്നൽ ചുഴലി കാറ്റിൽ 25 ഓളം കർഷകരുടെ 400ഓളം ജാതി മരങ്ങൾ വീണതിനെ തുടർന്ന് കനത്ത കൃഷിനാശമുണ്ടായി. ഇന്ന് രാവിലെ കർഷകർ പറമ്പിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. അര മണിക്കൂറോളം കാറ്റ് നീണ്ടുനിന്നതായി നാട്ടുകാർ പറഞ്ഞു.