തിരുവനന്തപുരം: തലസ്ഥാനമടക്കം കേരളത്തിലെ 4 ജില്ലകളിൽ വരും മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യത. തിരുവനതപുരം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മണിക്കൂറില്‍ അഞ്ചു മുതല്‍ 15 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ ലക്ഷദ്വീപ് തീരത്ത് ഇന്ന് (17/11/2024) മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.