തൊടുപുഴ: ആരോഗ്യ വകുപ്പ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ പൂര്‍ണ ഗര്‍ഭിണിയ്ക്ക് നല്‍കിയതായി പരാതി. ഇടുക്കിയിലാണ് സംഭവം. സേനാപതി സ്വദേശിയായ യുവതിക്കാണ് ആശ വര്‍ക്കര്‍ മുഖേന കാലപഴക്കം ചെന്ന ഗുളികകള്‍ വിതരണം ചെയ്തത്.
കാലാവധി പൂര്‍ത്തിയായി രണ്ട് വര്‍ഷം പിന്നിട്ട അയണ്‍ ഫോളിക് ടാബ്ലറ്റുകള്‍ ആണ് നല്‍കിയതെന്നു യുവതി പരാതിയിൽ പറയുന്നു. ഗുളിക ഉപയോഗിച്ചതിനു പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ച മുന്‍പാണ് സേനാപതി സ്വദേശിയായ ചെറുകരയില്‍ ശാലു ശരത്തിന് ആരോഗ്യ വകുപ്പ് ആശാ വര്‍ക്കര്‍ അയണ്‍ ഫോളിക് ടാബ്ലറ്റുകള്‍ നല്‍കിയത്. തുടർന്ന് രണ്ട് ദിവസങ്ങളിലായി ശാലു നാല് ഗുളികകള്‍ കഴിക്കുകയായിരുന്നു. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപെട്ടതിനെ തുടര്‍ന്ന് ഗുളികയുടെ സ്ട്രിപ്പ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് തിരിച്ചറിഞ്ഞത്.
2023 ഇല്‍ കാലാവധി അവസാനിച്ച 15 സ്ട്രിപ്പ് ഗുളികകള്‍ ആണ് ശാലുവിന് ആശാ വര്‍ക്കര്‍ നല്‍കിയത്. യുവതിയെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുടുംബം ആരോഗ്യ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.