കൽപ്പറ്റ: ഭാര്യയെ ഉപദ്രവിച്ച കേസിൽ ഒളിവിൽ പോയ പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കേണിച്ചിറ വാകേരി അക്കരപറമ്പിൽ വീട്ടിൽ ഉലഹന്നാൻ എന്നറിയപ്പെടുന്ന സാബു(57)വിനെയാണ് മലപ്പുറത്ത് നിന്നും വെള്ളമുണ്ട പോലീസ് പിടികൂടിയത്.
ഇരുപത് വർഷങ്ങൾക്ക് മുമ്പ് 2005-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയെ ശാരീരികമായും, മാനസികമായും ഉപദ്രവിച്ചുവെന്നതാണ് ഇയാൾക്കെതിരായ പരാതി.
അന്ന് ഇയാളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കേസെടുത്ത വിവരം അറിഞ്ഞയുടൻ പ്രതി ഒളിവിൽ പോകുകയായിരുന്നു.
വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ടി.കെ മിനിമോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രസാദ്, പ്രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് നിസാർ, സച്ചിൻ ജോസ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾക്ക് സ്വീകരിച്ചു.